കാൻസർ ഉണ്ടാക്കും ഭക്ഷണങ്ങൾ
ശരീരകോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് അർബുദത്തിനു കാരണമാകുന്നത്
ശരീരത്തിൽ കാൻസർ ഉണ്ടാക്കുന്ന ചില ഭക്ഷണ പദാർത്ഥങ്ങളെ കുറിച്ച് കേൾക്കാം
ശരീരകോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് അർബുദത്തിനു കാരണമാകുന്നത്. നമ്മുടെ ജീവിതചര്യയും അർബുദവുമായി ബന്ധമുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. മറ്റു പലകാരണങ്ങള്‍ കൊണ്ടും അർബുദം ഉണ്ടാകാമെങ്കിലും ആരോഗ്യകരമല്ലാത്ത ആഹാരശീലങ്ങളിലൂടെ രോഗം ഒരാളെ വേഗം പിടികൂടാം. അർബുദത്തിനു കാരണമായേക്കാമെന്നു ഗവേഷകര്‍ വെളിപ്പെടുത്തുന്ന. ഇത്തരത്തിലെ ഭക്ഷണപദാര്‍ഥങ്ങളെ കുറിച്ചറിയാം.
സോഡ
ഞെട്ടേണ്ട സോഡ അർബുദത്തിനു കാരണമാകുമെന്നു നിരവധി പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. സോഡയില്‍ ചേര്‍ക്കുന്ന കൃത്രിമകളറുകള്‍ തന്നെയാണ് ഇതിനു പിന്നിലെ വില്ലൻ. കാര്‍സിനോജെനിക് കെമിക്കലുകള്‍ അടങ്ങിയവയാണ് ഇത്. ഇനി സോഡ കുടിക്കണമെന്നു നിര്‍ബന്ധമുണ്ടെങ്കില്‍ കൃത്രിമനിറങ്ങള്‍ ചേര്‍ക്കാത്തവ ഉപയോഗിക്കാം.
ഗ്രില്‍ഡ് റെഡ് മീറ്റ്
ഗ്രില്‍ ചെയ്ത ആഹാരങ്ങളോടു പ്രിയമുള്ളവര്‍ ഏറെയാണ്. എന്നാല്‍ അമിതമായ ചൂടില്‍ ഗ്രില്‍ ചെയ്തെടുക്കുന്ന ഇവ കാന്‍സറിനു കാരണമാകുന്ന ഹൈഡ്രോകാര്‍ബണ്‍ പുറപ്പെടുവിക്കുന്നുണ്ട്. അതിനാല്‍ റെഡ് മീറ്റ് പാകം ചെയ്യുമ്പോള്‍ സൂക്ഷിക്കുക.
മൈക്രോവേവ് പോപ്കോണ്‍
മൈക്രോവേവ് പോപ്കോണുകള്‍ ആരോഗ്യത്തിന് ഒട്ടും നന്നല്ല. Diacetyl എന്ന മാരകമായ കെമിക്കലാണ് ഇവയിലൂടെ നമ്മുടെ ഉള്ളിലെത്തുക. കൂടാതെ ഇവ പൊതിയുന്ന കവറുകളുടെ ലൈനിങ്ങില്‍ Perfluorooctanoic acid അംശമുണ്ട്. പോപ്കോണുകള്‍ ഏറെ പ്രിയമുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ അവ വീട്ടില്‍ തയാറാക്കാം.
ക്യാന്‍ഡ് ഫുഡ്
ക്യാന്‍ ചെയ്ത ആഹാരങ്ങളുടെ ഏറ്റവും വലിയ അപകടം അവയുടെ ടിന് ലൈനിങ്ങില്‍ അടങ്ങിയിരിക്കുന്ന BPA എന്ന കെമിക്കലാണ്. ക്യാന്‍ഡ് തക്കാളിയിലാണ് ഇത് ഏറ്റവും അപകടകരമായ നിലയില്‍ കാണപ്പെടുന്നത്. തക്കാളി ആരോഗ്യത്തിനു ഹാനീകരമല്ലങ്കിലും അവയുടെ ലൈനിങ്ങില്‍ അടങ്ങിയിരിക്കുന്ന കെമിക്കല്‍ ആണ് അപകടകാരി.
ചില എണ്ണകള്‍
വെജിറ്റബിള്‍ എണ്ണകള്‍ നിര്‍മിക്കുന്നത് പലപ്പോഴും പലതരം കെമിക്കല്‍ പ്രോസസ്സുകള്‍ വഴിയാണ്. അനാരോഗ്യമായ അളവില്‍ ഒമേഗ 6 ഫാറ്റുകള്‍ ഇതു വഴി നമുക്കുള്ളില്‍ എത്തും. പകരം ഒലിവ് , സോയ, കാനോല എണ്ണകള്‍ ഉപയോഗിക്കുന്നതു നല്ലതാണ്.
സാല്‍മണ്‍
സാല്‍മണ്‍ മത്സ്യം ആരോഗ്യത്തിനു നല്ലതാണ്. എന്നാല്‍ ഫാംഡ് സാല്‍മണ്‍ മത്സ്യം അത്ര നന്നല്ല. കാരണം പുറത്തു ലഭിക്കുന്ന മത്സ്യത്തെ പോലെയല്ല ഫാമുകളില്‍ നിന്നും ലഭിക്കുന്ന ഇവ. മാംസം ഉണ്ടാകാന്‍ ധാരാളം കെമിക്കലുകള്‍ അടങ്ങിയ ആഹാരങ്ങള്‍ നല്‍കിയാണ് ഇവയെ വളര്‍ത്തുക. അതിനാല്‍ ഇവ കഴിക്കും മുന്‍പ് രണ്ടാമതൊന്ന് ആലോചിക്കാം.
കൃത്രിമമധുരം
കൃത്രിമമധുരം അനാരോഗ്യകരമാണെന്ന് എല്ലാവര്ക്കും അറിയാം. കെമിക്കലും ആവോളം ഇവയിലുണ്ട്. ട്യൂമര്‍ വളര്‍ച്ചയ്ക്ക് കാരണമാകുന്ന DKP വരെ ഇതിലുണ്ട്.
റിഫൈന്‍ഡ് വൈറ്റ് ഫ്ലോര്‍
പ്രകൃതിദത്തമായ ഗോതമ്പിന്റെ എല്ലാ ഗുണങ്ങളും ഇല്ലാതാക്കുന്നതാണ് റിഫൈന്‍ ചെയ്യുന്ന പ്രക്രിയ. മാത്രമല്ല അവയിലെ വെള്ളനിറം ഉണ്ടാകാന്‍ ക്ലോറിന്‍ ഗ്യാസുമായി ചേര്‍ത്തു ബ്ലീച്ച് ചെയ്യുകയും ചെയ്യുന്നുണ്ട്.
നോണ്‍ ഓര്‍ഗാനിക് പഴങ്ങളും പച്ചക്കറികളും
പ്രകൃതിദത്തമായ പഴങ്ങളും പച്ചക്കറികളും നല്ലതാണെന്ന് പറയേണ്ട കാര്യമില്ല. പക്ഷേ അങ്ങനെ അല്ലാതെ ഉണ്ടാക്കുന്നവയോ? കീടനാശിനികള്‍ പ്രയോഗിച്ച പഴങ്ങളും പച്ചക്കറികളും കാന്‍സറിനെ ക്ഷണിച്ചു വരുത്തും. അതിനാല്‍ ഓര്‍ഗാനിക് ആയവ തിരഞ്ഞെടുക്കുക.
സംസ്കരിച്ച ഇറച്ചി
ഇത് ഒട്ടും നന്നല്ല. ഹോട്ട് ഡോഗ്സ്, ബെക്കന്‍, സോസേജ് എന്നിവ ആരോഗ്യത്തിന് ഒട്ടും നന്നല്ല. ഇതിലൊക്കെ അടങ്ങിയിരിക്കുന്ന അമിത അളവിലെ ഉപ്പു തന്നെ ദോഷകരമാണ്. ഇവയിലെ നൈട്രേറ്റ്, നൈട്രൈറ്റ് എന്നീ കെമിക്കലുകള്‍ നമ്മളെ രോഗിയാക്കും എന്നോര്‍ക്കുക.
പൊട്ടറ്റോ ചിപ്സ്
ട്രാന്‍സ് ഫാറ്റ്, ഉപ്പ് എന്നിവ ധാരാളം അടങ്ങിയ പൊട്ടറ്റോ ചിപ്സ് അത്ര ശീലമാക്കേണ്ട. ഇവയില്‍ പലതിലും കൃത്രിമനിറങ്ങളും പ്രിസര്വെറ്റീവ്സും അടങ്ങിയിട്ടുണ്ട്.
ജിഎംഒ ആഹാരങ്ങള്‍
ജനിതകവിളകള് എന്ന് ഇവയെ നമ്മള് വിളിക്കും. ജനിതകവിളകളുയുമായി ബന്ധപ്പെട്ട വാക്യുദ്ധം മുറുകുന്ന നാളുകളാണിത്. ജനിതക മാറ്റം വരുത്തിയ വിളകള്‍ മനുഷ്യനു ദോഷകരമാണോ എന്നത് ഒരിക്കലും അവസാനിക്കാത്ത വിവാദങ്ങളാണ്. എങ്കിലും ഇവയുടെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് പൂര്‍ണമായും അറിയാതെ അവ അത്ര ശീലിക്കേണ്ട.
മദ്യം
മദ്യം ഒരിക്കലും ആര്‍ക്കും നന്നല്ല. അന്നനാളം, കഴുത്ത്, കരള്‍, ബ്രെസ്റ്റ്, കുടല് അര്‍ബുദങ്ങള്‍ക്ക് മദ്യപാനവും കാരണമാകുന്നുണ്ട്. മദ്യപാനം പൂര്‍ണമായും നിര്‍ത്താന്‍ കഴിയാത്തവര്‍ക്ക്, അളവ് കുറയ്ക്കുകയെങ്കിലും ചെയ്യാം.
റിഫൈന്‍ഡ് ഷുഗര്‍
മധുരം തന്നെ ആപത്താകുമ്പോള്‍ റിഫൈന്‍ ചെയ്തവയുടെ കാര്യമോ. ഫ്രക്ടോസ് കോണ്‍ സിറപ് ആണ് ഇവയില്‍ ഏറ്റവും വില്ലന്‍. ഉദാഹരണത്തിന് ഇരുപതു ഔന്‍സ് സോഡയില്‍ ഇതിന്റെ അളവ് 15 ടീസ്പൂണ്‍ ആണ്. പാക്കേജ് ചെയ്ത മധുരപദാര്ഥങ്ങളിലെ മധുരത്തിന്റെ കണക്ക് കേട്ടാല്‍ ചിലപ്പോള്‍ തലചുറ്റും.
മാര്‍ഗറിന്‍
ബട്ടറിന്റെ ഒരു വകഭേദമാണിത്. ഹൈഡ്രോജനേറ്റഡ് വെജിറ്റബിള്‍ എണ്ണ ഇതില്‍ ആവശ്യത്തിലധികമുണ്ട്. ഒപ്പം ട്രാന്‍സ്ഫാറ്റും.
ഡയറ്റ് ഫുഡുകള്‍
ഡയറ്റ് ഫുഡ് ഇന്ന് ഒരു പ്രിയമുള്ള ഐറ്റം ആണ് . എന്നാല്‍ ഇവയെ കണ്ണും പൂട്ടി വിശ്വസിച്ചു വാങ്ങരുതെന്ന് ഓര്‍ക്കുക. ഡയറ്റ് പ്രകാരം ആഹാരം കഴിക്കുമ്പോള്‍ വീട്ടില്‍തന്നെ ഉണ്ടാക്കുന്ന നല്ല ആഹാരങ്ങള്‍ തിരഞ്ഞെടുക്കുക.
ഫ്രഞ്ച്ഫ്രൈ
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ പ്രിയപ്പെട്ട ഫ്രഞ്ച് ഫ്രൈ അപകടകാരിയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? ട്രാന്‍സ്ഫാറ്റും ഉപ്പും അമിതമായി അടങ്ങിയ ഇവ കൊടും ചൂടിലാണ് തയാറാക്കുന്നത്. Acrylamide എന്ന കെമിക്കലാണ് ഇതുവഴി നമ്മുടെ ഉള്ളിലെത്തുന്നത്.
8
views
ജോലി സമയത്ത് പാട്ട് കേൾക്കാറുണ്ടോ?
മനസ്സിന് സന്തോഷം തോന്നുന്ന പാട്ടുകള്‍ മാത്രമേ ജോലിസമയത്ത് കേള്‍ക്കാവൂ എന്നാണ് പഠനത്തിൽ നിര്‍ദേശിക്കുന്നത്
നീണ്ട നേരം ജോലി ചെയ്യുമ്പോള്‍ ആര്‍ക്കായാലും ഒരു വിരസത അനുഭവപ്പെട്ടേക്കാം. ഈ വിരസത ഒഴിവാക്കാനായി ഓഫീസ് ജോലികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കേ പാട്ട് കേള്‍ക്കുന്നവര്‍ ധാരാളമാണ്.
പാട്ട് കേട്ടുകൊണ്ടുതന്നെ ജോലികളിലും വ്യാപൃതരായിരിക്കും. എന്നാല്‍ മറ്റുചിലര്‍ക്ക് ജോലിയോടൊപ്പം പാട്ട് കേള്‍ക്കുന്നത് അവരുടെ ശ്രദ്ധയെ ബാധിക്കും.
നിങ്ങള്‍ ഇതില്‍ ഏത് വിഭാഗത്തിലാണ് പെടുന്നത്. ജോലിക്കൊപ്പം പാട്ട് കേള്‍ക്കുന്നവരാണെങ്കില്‍ അത് ഒരു പരിധി വരെ നിങ്ങളുടെ മനസ്സിനെ മുഷിപ്പില്‍ നിന്ന് രക്ഷപ്പെടുത്തുമെന്നാണ് പുതിയൊരു പഠനം സൂചിപ്പിക്കുന്നത്. നെതര്‍ലന്‍ഡില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നുമുള്ള രണ്ട് പ്രൊഫസര്‍മാരാണ് ഈ വിഷയത്തില്‍ രസകരമായ പഠനം നടത്തിയത്.
ജോലിസമയത്ത് പാട്ട് കേള്‍ക്കുന്നത് പൊതുവേ നല്ലതാണെന്നാണ് ഇവരുടെ കണ്ടെത്തല്‍.
എന്നാല്‍ ഇത് ആപേക്ഷികമാണെന്നും എല്ലാവരുടെയും കാര്യത്തില്‍ ഒരുപോലെ ആയിരിക്കണമെന്നില്ലെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ തന്നെ പ്രധാനമാണ്, എത്തരത്തിലുള്ള സംഗീതമാണ് ആസ്വദിക്കുന്നതെന്നും ഇവര്‍ പറയുന്നു. പൊതുവേ വിഷാദ ഗാനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ അത്തരം പാട്ടുകള്‍ തന്നെ എപ്പോഴും കേള്‍ക്കാനാണ് താല്പര്യപ്പെടുക. എന്നാല്‍ അത് ജോലിക്ക് അത്ര ഗുണകരമാവില്ലെന്നാണ് പഠനം പറയുന്നത്. മനസ്സിന് സന്തോഷം തോന്നുന്ന പാട്ടുകള്‍ മാത്രമേ ജോലിസമയത്ത് കേള്‍ക്കാവൂ എന്നാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. സന്തോഷമുള്ള സംഗീതം ചെയ്യുന്ന ജോലിയെ വേഗത്തിലാക്കാനും, ക്രിയാത്മകമാക്കാനുമെല്ലാം സഹായിക്കുമെന്നും പഠനം കണ്ടെത്തി. അതേസമയം കണക്കുകളുമായി ബന്ധപ്പെട്ട ജോലിയാണ് ചെയ്യുന്നതെങ്കില്‍ കൂട്ടത്തില്‍ പാട്ട് കേള്‍ക്കുന്നത് അത്ര ഗുണകരമാകില്ലെന്നും ഇവര്‍ പറയുന്നു.
ഉപകരണങ്ങള്‍ ഉപയോഗിച്ച് മാത്രമുള്ള സംഗീതമായിരിക്കും ജോലിസമയത്ത് കേള്‍ക്കാന്‍ കൂടുതല്‍ നല്ലതെന്നും പഠനം നിര്‍ദേശിക്കുന്നു.
പാട്ടിന്റെ വരികളിലേക്ക് ശ്രദ്ധ തിരിയാതിരിക്കാനാണ് ഇത്. അതുപോലെ തന്നെ വലിയ ബഹളമില്ലാത്തതും എന്നാല്‍ അത്രമാത്രം മെലഡിയായതുമായ പാട്ടുകള്‍ ഓഫീസില്‍ വച്ച് കേള്‍ക്കാതിരിക്കുക. ഇതിനിടയിലുള്ള സംഗീതം കുറഞ്ഞ ശബ്ദത്തില്‍ ആസ്വദിക്കാന്‍ ശ്രമിക്കാം.ചെയ്യുന്ന ജോലി ഒരാള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ അതയാള്‍ക്ക് ഒരു ജോലി എന്നതിനപ്പുറം ഇഷ്ട ഹോബിയായിരിക്കും. ഇനിയും ബെല്ലടിക്കാറായില്ലേ എന്നു ചോദിക്കുന്ന അധ്യാപകരും ഇത്ര പെട്ടെന്ന് ബെല്ലടിച്ചോ എന്നു ചോദിക്കുന്ന അധ്യാപകരുമുണ്ട്. മൊബൈലില്‍ നോക്കി പണിയെടുക്കുന്നവരും മൊബൈല്‍ ദൂരം വച്ചു പണിയെടുക്കുന്നവരുമുണ്ട്. എന്റെ ജോലി സമയം കഴിഞ്ഞുവെന്നു പറയുന്നവരും ഏതു സമയവും എന്റെ ജോലി സമയമാണെന്നു പറയുന്നവരുമുണ്ട്. ആദ്യം പറഞ്ഞ വിഭാഗത്തിനു ജോലി ജോലി മാത്രമാണ്. അവരുടെ മനസിന്റെ ദിശ മറ്റേതെങ്കിലും ഭാഗത്തേക്കായിരിക്കും. രണ്ടാം വിഭാഗത്തിന് അവരുടെ ജോലി അവര്‍ക്കു ജോലിയല്ല, ഹോബിയാണ്, ഒരുതരം വിനോദം. ഏതു നേരവും അവര്‍ അതിലായിരിക്കും. അല്ലെങ്കില്‍ അതിലേക്കായിരിക്കും.
ഇത്തരത്തിൽ ജോലി സമയത്തെ വിരസത ഒഴിവാക്കാൻ എന്ത് ചെയ്യാം എന്ന് നോക്കാം
സമയത്തെ കൃത്യമായി ഷെഡ്യൂൾ ചെയ്യുക. ഓരോ കാര്യത്തിനും എത്ര സമയം വേണമെന്ന് മുൻകൂറായി തീരുമാനിക്കുക. ജോലി ചെയ്യാന്‍ മാത്രമല്ലാതെ ഭക്ഷണം, വിശ്രമം, വ്യായാമം, വിനോദം, ഉറക്കം എന്നിങ്ങനെ എല്ലാത്തിനും കൃത്യമായ ടൈംടേബിൾ തയാറാക്കി അതിനനുസരിച്ച് ചെയ്യുക.ജോലിയിലെ പലവിധ സമ്മർദങ്ങൾ മാനസികാരോഗ്യത്തെ സാരമായി ബാധിക്കും. മനസ്സിനെ ശാന്തമാക്കാനും ഏകാഗ്രത വർധിപ്പിക്കാനുമായി ധ്യാനം ചെയ്യുക. മനസ്സിനെ ശാന്തമാക്കി സമ്മർദത്തെ അതിജീവിക്കാനുള്ള മറ്റൊരു മികച്ച മാർഗം ഉറക്കമാണ്.ചെയ്യുന്ന കാര്യങ്ങളിലെല്ലാം പെർഫെക്ഷൻ വേണമെന്ന ശാഠ്യം നല്ലതല്ല. എപ്പോഴും പെർഫെക്ട് ആയിരിക്കാൻ ആർക്കും സാധിക്കില്ല എന്നതുതന്നെ കാരണം. ജോലിയിൽ പെർഫെക്ട് ആകാൻ വേണ്ടി അമിതമായി ശ്രമിക്കുമ്പോള്‍ മറ്റ് പല മേഖലകളിലും നിങ്ങൾ പിന്നോട്ടു പോയേക്കാം. തെറ്റുകളും പരാജയങ്ങളും അംഗീകരിച്ച് മുന്നോട്ടു പോകുക.ഇന്നു നിങ്ങൾ എവിടെ നിൽക്കുന്നുവെന്ന് പരിശോധിക്കുന്നതിനൊപ്പം ഇന്നലെ നിങ്ങൾ എവിടെയായിരുന്നു എന്നു കൂടി ആലോചിക്കുക. എങ്കിൽ മാത്രമേ കരിയറിൽ വളർച്ചയുണ്ടോയെന്ന് അറിയാൻ സാധിക്കൂ.
7
views
ആന്റണിയുടേയും ക്ലിയോപാട്രയുടേയും ശവകുടീരം വെളിച്ചത്ത് വരും
ചരിത്രത്തിലെ ഏറെ പ്രശസ്തരായ ദമ്പതികളാണ് ആന്റണിയും ക്ലിയോപാട്രയും
മാര്‍ക്ക് ആന്റണിയുടേയും ക്ലിയോപാട്രയുടേയും ശവകൂടീരം അധികം വൈകാതെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഈജിപ്തിലെ ചരിത്രകാരന്മാര്
ഈജിപ്തിലെ ചരിത്രകാരന്മാര് അല്‍പ്പം ആകാംക്ഷയിലാണ്. ബിസി 30 ന് മരണപ്പെട്ടു എന്ന് കരുതപ്പെടുന്ന റോമന്‍ സൈനികമേധാവി മാര്‍ക്ക് ആന്റണിയുടേയും ക്ലിയോപാട്രയുടേയും ശവകൂടീരം അധികം വൈകാതെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അവര്‍. അലക്സാണ്ട്രിയയില്‍ നിന്നും ഏകദേശം 28 കിലോമീറ്ററിലധികം അകലെ സ്ഥിതി ചെയ്യുന്ന തപോസിരിസ് മാഗ്ന എന്ന പ്രാചീന നഗരത്തിലാണ് ആന്റണിയും ക്ലിയോപാട്രയും അന്ത്യവിശ്രമം കൊള്ളുന്നതെന്നാണ് കരുതപ്പെടുന്നത്. ഏറെ കാലം കാണാമറയത്തുകിടന്ന ആന്റണിയുടേയും ക്ലിയോപാട്രയുടേയും ശവകുടീരം ഒടുവില്‍ വെളിച്ചത്തു വരുമെന്ന് പുരാവസ്തു ശാസ്ത്രജ്ഞനായ ഡോ. സാഹി ഹവാസ് പറഞ്ഞു. ഈജിപ്തിലെ മുന്‍ പുരാവസ്തുവകുപ്പ് മന്ത്രിയാണ് അദ്ദേഹം.
ചരിത്രത്തിലെ ഏറെ പ്രശസ്തരായ ദമ്പതികളാണ് ആന്റണിയും ക്ലിയോപാട്രയും.
ഇവരുടെ ജീവിത കാലയളവിനെ കുറിച്ച് കാര്യമായ തെളിവുകള്‍ ഒന്നുമില്ല. എന്നാല്‍ ഇരുവരുടെയും കഥ പ്രശസ്തമാണ്.ജൂലിയസ് സീസറിന്റെ പ്രധാന രാഷ്ട്രീയ അനുയായികളില്‍ ഒരാളും സുഹൃത്തുമായിരുന്നു മാര്‍ക്കസ് ആന്റണി അഥവാ മാര്‍ക്ക് ആന്റണി. ടോളമി XII-ാമന്റെ മകളും ടോളമി രാജവംശത്തിലെ അവസാന ഭരണാധികാരിയുമായിരുന്നു ക്ലിയോപാട്ര. സീസര്‍ കൊല്ലപ്പെട്ടതിന് ശേഷം സീസറിന്റെ ദത്തുപുത്രന് ഒക്ടേവിയനും മാര്‍ക്ക് ലെപിഡസുമായി ചേര്‍ന്ന് റോമിലെ രണ്ടാം ത്രിമൂര്‍ത്തി ഭരണകൂടം സ്ഥാപിക്കുകയുണ്ടായി. പിന്നീട് ഈ ത്രിമൂര്‍ത്തി ഭരണകൂടം തകരുകയും ഒക്ടേവിയനുമായി ആന്റണി ശത്രുതയിലാവുകയും ചെയ്തു.
ആന്റണിയും കാമുകി ക്ലിയോപാട്രയും ചേര്‍ന്നാണ് ഒക്ടേവിയനെതിരെയുള്ള യുദ്ധം ആസൂത്രണം ചെയ്തത്.
എന്നാല്‍ ആ യുദ്ധത്തില്‍ ഇരുവരും പരാജയപ്പെട്ടു. തുടര്‍ന്ന് ഈജിപ്തിലേക്ക് നാടുവിടാന്‍ ശ്രമിച്ച ഇരുവരേയും അലക്സാണ്ട്രിയയില്‍ വെച്ച് ഒക്ടേവിയന് സൈന്യം വളഞ്ഞു. ഇതോടെ ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു.ആന്റണി തന്റെ വയറില്‍ കത്തി കുത്തിയിറക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ക്ലിയോപാട്രയുടെ മരണകാരണം വ്യക്തമല്ല. ഇരുവരുടേയും മൃതദേഹങ്ങള്‍ ഒരേ സ്ഥലത്തുതന്നെയാണ് അടക്കം ചെയ്തതെന്നാണ് കരുതപ്പെടുന്നത്. ഗവേഷകര്‍ ശവകൂടീരത്തിന് അടുത്തെത്തിയിട്ടുണ്ടെന്നും തങ്ങള്‍ ശരിയായ ദിശയിലാണെന്നും ഡോ. സാഹി ഹവാസ് പറഞ്ഞു. തപോസിരിസ് മാഗ്നയെ മുന്‍നിര്‍ത്തി അദ്ദേഹം പറഞ്ഞു.
ഈജിപ്തിലെ വളരെ ശക്തയായ ഭരണാധികാരി ആയിരുന്നു ക്ലിയോപാട്ര.
ബി.സി.332 ൽ അലക്സാണ്ടർ ചക്രവർത്തി ഈജിപ്ത് കീഴടക്കുകയും കുറച്ചു കാലം ഭരണം നടത്തുകയും ചെയ്തിരുന്നു. അലക്സാണ്ടറിനു ശേഷം ഈജിപ്തിന്റെ ഭരണാധികാരിയായത് ടോളമിയായിരുന്നു. ടോളമി രാജവംശ പരമ്പയിൽ ടോളമി XII-ാമൻെറ മകളായി ബി.സി 69-ൽ ക്ലിയോപാട്ര ജനിച്ചു.ബി.സി 51-ൽ ടോളമി മരിക്കുകയും, മകളായ ക്ലിയോപാട്ര 18-ആം വയസിൽ അധികാരത്തിൽ എത്തുകയും ചെയ്തു,.10 വയസ് മാത്രമുള്ള സഹോദരനായ ടോളമി XIII ചേർന്ന് ഈജിപ്തിൽ ഭരണം നടത്തുകയും ചെയ്തു. കുറേ കാലങ്ങൾക്ക് ശേഷം ക്ലിയോപാട്രയും ടോളമി പതിമൂന്നാമനുമായി പിണക്കത്തിലാവുകയും, ടോളമി പതിമൂന്നാമൻ സ്വയംഭരണം ഏറ്റെടുക്കുകയും ചെയ്തു.ഈ സമയത്താണ് റോമാ സാമ്രാജ്യചക്രവർത്തി ജൂലിയസ് സീസർ സാമ്രാജ്യവ്യാപനം നടത്തുന്നത്. റോമൻ പക്ഷത്തുനിന്നും ഒളിച്ചോടിയ സീസറിന്റെ മകളുടെ ഭർത്താവു കൂടിയായ പോംപിയുടെ തല വെട്ടിയെടുത്ത് ടോളമി പതിമൂന്നാമൻ സീസറിന് കാഴ്ചവെയ്ക്കുന്നു. സീസറിനെ പ്രീതിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇത് സീസറിനെ ചൊടിപ്പിച്ചു.
സീസർ ഈജിപ്തിനെ കീഴ്പ്പെടുത്തിയെങ്കിലും റോമാ സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തിരുന്നില്ല.
സീസറിന്റെ കൊട്ടാരത്തിൽ ക്ലിയോപാട്ര തന്ത്രപൂർവ്വം എത്തിച്ചേർന്നു. തന്റെ മുമ്പിലെത്തിയ ക്ലിയോപാട്രയുടെ സൗന്ദര്യത്തിൽ സീസർ മയങ്ങി. ക്ലിയോപാട്ര സീസറിന്റെ കാമുകിയായി.പരാജയപ്പെട്ട് പിൻതിരിഞ്ഞോടിയ ടോളമി പതിമൂന്നാമൻ നൈൽ നദിയിൽ മുങ്ങി മരിച്ചു. ക്ലിയോപാട്ര രാജ്ഞിയാവുകയും മറ്റൊരു അനിയൻ ടോളമി പതിനാലാമൻ സഹഭരണാധികാരിയുമായി. സീസർ ഈജിപ്തിലെത്തി ക്ലിയോപാട്രയെ ഈജിപ്ഷ്യൻ ആചാരാ പ്രകാരം വിവാഹം കഴിച്ചു. സീസറിൽ ക്ലിയോപാട്രക്ക് ഒരു മകൻ പിറന്നു. റോമാ സാമ്രാജ്യത്തിന്റെ അടുത്ത അവകാശിയായി സിസേറിയനെ പ്രഖ്യാപിക്കണമെന്ന ക്ലിയോപാട്രയുടെ ആവശ്യം സീസർ നിരസിച്ചു. ടോളമി പതിനാലാമനെ ക്ലിയോപാട്ര വിഷം നൽകി കൊന്നു.സിസേറിയനെ സഹഭരണാധികാരിയുമാക്കി. സെനറ്റിന്റെ ഗൂഢാലോചനയിൽ ജൂലിയസ് സീസർ ബി.സി 44 മാർച്ച് 15-ന് കൊല്ലപ്പെട്ടു. സീസറിന്റെ മരണശേഷം റോമിന്റെ ഭരണാധികാരികളിൽ ഒരാളായ മാർക്ക് ആന്റണി സ്ഥാനമേറ്റു. കൂറു പ്രഖ്യാപിക്കുന്നതിനായി റോമിലെത്തിച്ചേരാൻ മാർക്ക് ആന്റണി ക്ലിയോപാട്രയെ ക്ഷണിച്ചു.
ഇതോടെ ഇവർ പ്രണയത്തിലാവുകയും അലക്സാൻട്രിയയിൽ താമസമാകുകയും ചെയ്തു
6
views
രാത്രി ഉണരുന്ന പട്ടായ
പകൽ ഉറക്കവും രാത്രി ഉണരുകയും ചെയ്യുന്ന നഗരമാണ് പട്ടായ
കേട്ടുകേൾവികളിൽ വിശ്വസിച്ചു കളയേണ്ട ഒന്നല്ല പാട്ടായി കാഴ്ചകൾ.
പട്ടായ മനുഷ്യമാംസത്തിന് വില പറയുന്ന നാട് മാത്രമല്ല,കുടുംബസമേതം സഞ്ചരിക്കാൻ കൊള്ളാവുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.
തായ്ലാന്റിന്റെ കടലോരമേഖലയാണ് പട്ടായ എന്ന കൊച്ചുപട്ടണം. ബീച്ച് സൗന്ദര്യം ആസ്വദിക്കാൻ പട്ടായയും നഗരസൗന്ദര്യം ആസ്വദിക്കാൻ ബാങ്കോക്കുമാണ് വിനോദസഞ്ചാരികൾ തിരഞ്ഞെടുക്കുക.
മനോഹരമായ കടൽത്തീരങ്ങൾ, വൃത്തിയുള്ള റോഡുകൾ, സുഖകരമായ കാലാവസ്ഥ, രസകരമായ വിനോദങ്ങൾ, വ്യത്യസ്തമായ കാഴ്ചകൾ, പല രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ എല്ലാ അർത്ഥത്തിലും സുഖിക്കാൻ വന്നിറങ്ങുന്ന സ്ഥലം അതാണ്പട്ടായ. മസാജിന് പേരു കേട്ട സ്ഥലം കൂടിയാണ്. രാവിലെ തുറക്കുന്ന മസാജ് പാർലറുകൾ രാത്രി പുലരുവോളം തുറന്നിരിക്കും. വ്യത്യസ്ത ഡ്രസ് കോഡിലുള്ള അർദ്ധനഗ്നരായ പെൺകുട്ടികൾ സഞ്ചാരികളെ കാത്ത് മസാജ് പാർലറുകൾക്ക് മുന്നിൽ നിരന്നിരിക്കുന്ന കാഴ്ച നഗരത്തിന്റെ എല്ലാം മുക്കിലും മൂലയിലും കാണുവാൻ കഴിയും.പകൽ ഉറക്കവും രാത്രി ഉണരുകയും ചെയ്യുന്ന നഗരമാണ് പട്ടായ. പകൽ സമയം റോഡുകളിൽ വാഹനങ്ങൾ തീരെക്കുറവാണ്. പകൽ സഞ്ചാരികൾ കൂടുതലും ബീച്ചുകളിൽ വാട്ടർ സ്പോർട്സ് ഇനങ്ങളിലും വെയിൽ കായലിലുമായി സമയം ചെലവഴിക്കുക.
ഡാൻസ് ബാറുകളും നൈറ്റ് ക്ലബ്ബുകളും രാത്രിയാകുന്നതോടെ ഉണരുകയായി.
ഇവിടുത്തെ മിക്ക ഡാൻസ് ബാറുകളും തായി റെസ്റ്റേറന്റുകളും നമ്മുടെ നാട്ടിലെ പോലെ നാലുചുവരുകൾക്കുള്ളിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതല്ല. ചുവരുകൾക്ക് പകരം തൂണുകളിൽ തീർത്ത ഓപ്പൺ കൊട്ടിടങ്ങളാണ് ഭൂരിഭാഗവും. ഇത്തരത്തിൽ നിർമ്മിച്ചിരിക്കുന്നതിന്റെ ലക്ഷ്യവും സഞ്ചാരികളായ വഴിയാത്രകരുടെ ശ്രദ്ധ അങ്ങോട്ടേയ്ക്ക് ആകർഷിക്കുക എന്നതു തന്നെ. രണ്ടരകിലോമീറ്റർ ദൂരം നീണ്ട് കിടക്കുന്ന വാക്കിംഗ് സ്ട്രീറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ചുവന്നതെരുവാണ് പട്ടായ നഗരത്തിന്റെ പ്രധാന ആകർഷണം.
പെൺകുട്ടികളെ താത്പര്യമില്ലാത്തവർക്കായി ഒരു സ്ട്രീറ്റ് തന്നെ ഇവിടെയുണ്ട്.
സ്വവർഗാനുരാഗികൾക്ക് മാത്രമായുള്ള തെരുവാണ് ബോയ്സ് സ്ട്രീറ്റ്.
പട്ടായയുടെ മറ്റൊരു മുഖ്യ ആകർഷണം അൽകസർ ഷോയാണ്.
തായ്ലാന്റിന്റെ എല്ലാവിധ സംസ്കാര, ടൂറിസമനോഭാവം പ്രകടമാക്കുന്ന ഒരുമണിക്കൂർ നേരത്തെ സ്റ്റേജ് ഷോയാണ് അൽകസർ ഷോ. രാത്രിക്കും പകലിനും ഈ നഗരത്തിന് രണ്ടുമുഖമാണ് ഉള്ളത്.
പകൽ കുടുംബസമേതം ആഘോഷിക്കാൻ കടലിന് നടുവിൽ പാരച്യൂട്ടിൽ പറക്കാനും കടലിനടിയിൽ പോയി പവിഴപ്പുറ്റുകളും മത്സ്യങ്ങളും കാണുവാൻ അവസരമുണ്ട്. ബസ് ഇല്ലാത്ത നഗരമാണ്പട്ടായ. പിക്കപ്പ് വാൻ പോലുള്ള ഷേയർ ടാക്സികളാണ് ഇവിടെ കൂടുതലും ടാക്സി ബൈക്കുകൾ, തുക എന്ന പേരിൽ അറിയപ്പെടുന്ന ഒട്ടോറിക്ഷകളുമാണ് പ്രധാന യാത്രാമാർഗം. ജീവിതച്ചെലവ് വളരെ കുറഞ്ഞ നഗരം കൂടിയാണ് പട്ടായ. താമസം, ആഹാരം, മദ്യം എല്ലാറ്റിനും ഇവിടെ വിലക്കുറവാണ്. ത്രീസ്റ്റാർ ഹോട്ടലിൽ താമസിക്കുന്നതിന് ഭക്ഷണം അടക്കം 2000 ബാത്ത് ചെലവ് വരുകയേ ഉള്ളൂ.
പെട്ടികടകളിൽ തുടങ്ങി സ്റ്റാർ ഹോട്ടലുകളിൽ വരെ മദ്യം സുലഭമാണ്.
അത്ഭുതപ്പെടുത്തുന്ന മറ്റൊരു സംഗതി എല്ലാ വീടുകൾക്കും സ്ഥാപനങ്ങൾക്കുമുന്നിലും ചെറിയ ബുദ്ധക്ഷേത്രം ഉണ്ടെന്നതാണ്. രാവിലെ ഈ ക്ഷേത്രങ്ങളിൽ ആഹാരവസ്തുക്കൾ അർപ്പിച്ച ശേഷമേ ഇവർ അന്നത്തെ ദിവസം ആരംഭിക്കുകയുള്ളൂ. നിരവധി മത്സ്യത്തൊഴിലാളിഗ്രാമങ്ങളും കൃഷിയിടങ്ങളും പട്ടായയിൽ ഉണ്ട്. അറുപതുകളിൽ കേവലം മീൻപിടിത്ത ഗ്രാമം മാത്രമായിരുന്ന പട്ടായയിലേക്ക് ബാങ്കോക്കിൽ നിന്നു ആളുകൾ അവധി ആഘോഷിക്കാൻ എത്തിത്തുടങ്ങിയതോടെയാണ് പുതിയ മുഖമുണ്ടായത്.
പട്ടായ നഗരത്തിൽ നിന്ന് അധികം അകലെയല്ലാത്ത കോറൽ ദ്വീപിൽ സ്പീഡ് ബോട്ടിൽ പോകാനുള്ള സൗകര്യമുണ്ട്. ചെറുകുന്നിന് താഴെയായി സ്ഥിതി ചെയ്യുന്ന കോറൽ ദ്വീപ് ബീച്ചിൽ എല്ലാവിധ ജലവിനോദങ്ങളും ഒരുക്കിയിട്ടുണ്ട്.
പട്ടായിലെ മറ്റൊരു പ്രധാന ആകർഷണം ഒരുലക്ഷം സ്ക്വയർഫീറ്റിൽ വ്യാപിച്ച് കിടക്കുന്ന ഫ്ളോട്ടിംഗ് മാർക്കറ്റാണ്.
വെള്ളത്തിൽ മരത്തടിയാൽ നിർമിച്ചിട്ടുള്ള ഈ മാർക്കറ്റ് ഒരു സ്വകാര്യവ്യക്തിയുടെതാണ്. അതുകൊണ്ടു തന്നെ ഇവിടെ പ്രവേശിക്കണമെങ്കിൽ പാസ് എടുക്കണം. തോണിയിൽ വേണമെങ്കിൽ സഞ്ചരിക്കാം ഇല്ലെങ്കിൽ കടകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ചെറുവഴിയിലൂടെ സഞ്ചരിക്കാം. ഒഴുകുന്ന കടകൾ ആണ് പ്രധാന ആകർഷണം. ചെറുവള്ളത്തിലാണ് ഇവിടുത്തെ കച്ചവടം. മുതല ഫ്രൈ മുതൽ പുഴു, തേൾ, പാറ്റ, പുൽച്ചാടി തുടങ്ങി ജീവികളെ രുചിച്ചു നോക്കേണ്ടവർക്ക് ഇവിടെ അവയെല്ലാം ലഭിക്കും. ഒരു പ്ലേറ്റ് പുഴു വറുത്തതിന് 150 ബാത്തും ഒരു ബോട്ടിൽ പുഴു ഉണങ്ങിയതിന് 450 ബാത്തുമാണ് വില.
വ്യത്യസ്തങ്ങളായ പലഹാരങ്ങൾ വള്ളത്തിൽ ഇരുന്ന് ഉണ്ടാക്കി വിൽപനയ്ക്കായി നിരത്തി വച്ചിട്ടുണ്ടെങ്കിലും തായ് ഭക്ഷണം ഉണ്ടാക്കുന്ന മണം അടിച്ചാൽ പിന്നീട് ഭക്ഷണം എന്ന വാക്കുതന്നെ വെറുത്ത് പോകും. ഇവിടുത്തെ മറ്റൊരു സ്പെഷ്യൽ വിഭവമാണ് ഞണ്ട് ഉപ്പിലിട്ടത്.
ടവർ ജംപ്, സ്കൈ റോപ്പ്, കറങ്ങുന്ന ഭക്ഷണശാല തുടങ്ങിയവ ഇവിടെയുണ്ട്.
പാർക്ക് ടവറിന് മുകളിൽ നിന്നാൽ പട്ടായ നഗരം മുഴുവൻ കാണുവാൻ സാധിക്കും. ലോകത്തിലെ ഏറ്റവും വലിയ രത്ന നിർമാണശാലയും ഇവിടെയാണ്. സന്ദർശകർക്ക് രത്നം ഉണ്ടാക്കുന്നത് മുതൽ അത് ആഭരണം ആയി തീരുന്ന വരെയുള്ള കാര്യങ്ങൾ ഇവിടെ കാണാനാകും. വിശാലമായ രത്ന ആഭരണ ഷോറൂമും ചെറിയ കടകളും ഇതിനകത്തുണ്ട്. കൈയിൽ കാശുണ്ടെങ്കിൽ ഒറിജിനൽ രത്നം വാങ്ങി പോരുകയും ചെയ്യാം.
6
views
കെ.എസ്.ആർ.ടി.സി; ഭരണം യൂണിയന്
കെ.എസ്.ആർ.ടി.സി. ഡിപ്പോകളുടെ ഭരണം യൂണിയൻ നേതൃത്വം തിരിച്ചുപിടിച്ചു
മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്നും തച്ചങ്കരിയെ നീക്കിയതിനുപിന്നാലെ കെ.എസ്.ആർ.ടി.സി. ഡിപ്പോകളുടെ ഭരണം യൂണിയൻ നേതൃത്വം തിരിച്ചുപിടിച്ചു.
അതത് യൂണിറ്റുകളിലെ തൊഴിലാളി നേതാക്കളെക്കൂടി പരിഗണിച്ചുവേണം നിർണായക തീരുമാനങ്ങൾ എടുക്കേണ്ടതെന്ന് ഡിപ്പോ മേധാവിമാർക്ക് ഭരണാനുകൂല സംഘടനയുടെ സംസ്ഥാന നേതാക്കൾ വാക്കാൽ നിർദേശം നൽകി. ഇതിന്റെ ഭാഗമായി അധിക ഡ്യൂട്ടി ബഹിഷ്കരിച്ചുതുടങ്ങി.നേതാക്കളുടെ ഡിപ്പോഭരണം പൊളിച്ചടുക്കാനുള്ള ശ്രമം ആരംഭിച്ചത് എം.ജി. രാജമാണിക്യം മേധാവിയായപ്പോഴാണ്. മുഖ്യമന്ത്രിയുടെ പിന്തുണയോടെ എത്തിയ ടോമിൻ തച്ചങ്കരി സംസ്ഥാന നേതാക്കളെത്തന്നെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി. ഇതോടെ ഭരണകക്ഷി സംഘടനകളുടെ പ്രസക്തി നഷ്ടമായി. നേതാക്കളുടെ നിർദേശപ്രകാരം ഡ്യൂട്ടി വീതംവയ്ക്കുന്നതും ഷെഡ്യൂൾ ക്രമീകരിക്കുന്നതും നിർത്തി. നേതാക്കൾക്ക് ശരീരികാദ്ധ്വാനം കുറഞ്ഞ ഡ്യൂട്ടി നൽകുന്നതും അവസാനിപ്പിച്ചു.
പകരം വരുമാനം അടിസ്ഥാനമാക്കി ഡ്യൂട്ടി വീതംവെച്ചു.
നേതാക്കൾ പറഞ്ഞാൽ ഒന്നും നടക്കാതെയായി.
തൊഴിലാളി നേതാക്കളെ വകവയ്ക്കാത്ത തച്ചങ്കരിഭരണത്തിൽ മാസവരിയും അംഗത്വവും കുറയുന്നുവെന്നായിരുന്നു ഇടത് യൂണിയനുകളുടെ പ്രധാനപരാതി. പ്രമുഖ ഇടതുസംഘടനയ്ക്ക് മാസവരി നൽകുന്ന ജീവനക്കാരുടെ എണ്ണം 22,000-ൽനിന്ന് 15,000 ആയി കുറഞ്ഞിരുന്നു.സംഘടനാനേതൃത്വത്തിന്റെ കടുത്ത സമർദത്തെത്തുടർന്നാണ് സർക്കാർ തച്ചങ്കരിയെ മാറ്റിയത്. ഇതോടെ യൂണിയനുകളുടെ നല്ലകാലം തിരിച്ചെത്തിയെന്ന് പാർട്ടി നേതൃത്വത്തെ ബോധിപ്പിക്കേണ്ട ബാധ്യത നേതാക്കൾക്കുണ്ട്. ആദ്യപടിയായി മാസവരി പിരിവ് ഊർജിതമാക്കാനാണ് നീക്കം.
നേതാക്കളുടെ ഭീഷണിക്കുവഴങ്ങി വീണ്ടും മാസവരി കൊടുക്കേണ്ട അവസ്ഥയിലാണ് ജീവനക്കാർ.
6
views
ശബരിമല വിധിയിലെ പിഴവുകള്‍ എന്തെന്ന് ചീഫ് ജസ്റ്റിസ്
ശബരിമല വിധിയിലെ പിഴവുകള്‍ എന്തെന്ന് പുനപരിശോധന ഹര്‍ജിക്കാരോട് ചീഫ് ജസ്റ്റിസ്
പിഴവുകള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയുമെന്ന് എൻഎസ്എസ് അഭിഭാഷകന് കെ.പരാശരന് ബോധിപ്പിച്ചു. കോടതിക്ക് തെറ്റുപറ്റി. മതവിശ്വാസത്തിനും അനുഷ്ഠാനത്തിനുമുള്ള ഭരണഘടനാ അവകാശത്തിനെതിരാണ് കോടതി വിധി. മതസ്ഥാപനങ്ങളെ പൊതുസ്ഥലങ്ങളുടെ ഗണത്തില്‍പ്പെടുത്താന്‍ കഴിയില്ല. വിധി ഭരണഘടനയുടെ 25–ാം അനുച്ഛേദത്തിന് വിരുദ്ധമാണ്. പതിനഞ്ചാം അനുച്ഛേദപ്രകാരം ക്ഷേത്രാചാരങ്ങള്‍ റദ്ദാക്കിയത് തെറ്റ്. മതവിശ്വാസങ്ങള്‍ യുക്തിയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാനാവില്ല. 15, 17, 25 അനുച്ഛേദങ്ങള്‍ തമ്മിലുള്ള ബന്ധം വിലയിരുത്തിയതില്‍ പിഴച്ചു. യുവതികള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് അയിത്തമല്ല. തൊട്ടുകൂടായ്മ കുറ്റകരമാണ്, പക്ഷേ അത് കൃത്യമായി നിര്‍വചിക്കണം. ലിംഗവിവേചനം പാടില്ലെന്ന അനുച്ഛേദം മതസ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നു അഭിഭാഷകന് കെ.പരാശരന് വിശദീകരിച്ചു.
വിധിയിലെ പിഴവുകൾ മാത്രം ചൂണ്ടിക്കാട്ടിയാൽ മതിയെന്നു ചീഫ് ജസ്റ്റിസ് ആവർത്തിച്ചു.
ശബരിമല കേസില്‍ വാദം കേൾക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ ചോദ്യം. പുന:പരിശോധന ഹര്‍ജികളുള്‍പ്പെടെ ശബരിമല യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട 65 ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നു. പുനപരിശോധനാഹര്‍ജികളില്‍ ആദ്യം വാദം കേള്‍ക്കുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഭക്തര്‍ക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കുന്നതായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ പറഞ്ഞു. സുപ്രീംകോടതി പറയുന്നത് അനുസരിക്കുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു. യുവതീപ്രവേശ വിഷയത്തില്‍ ഇന്നത്തെ സുപ്രീംകോടതി നടപടികള്‍ നിര്‍ണായകമാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്.എഫ് നരിമാന്, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിരടങ്ങിയ ബഞ്ചാണ് പുന:പരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. സെപ്റ്റംബര്‍ ഇരുപത്തിയെട്ടിലെ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് തന്ത്രിയും, അയ്യപ്പഭക്തരും ,സംഘടനകളും നല്കിയ 65 പുന:പരിശോധന ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
ഇതിനുപുറമെ റിട്ട് ഹര്‍ജികളും, ട്രാന്‍സ്ഫര്‍ ഹര്‍ജികളും, സാവകാശ ഹര്‍ജിയും പരിഗണിക്കും.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനാല്‍ സുപ്രീംകോടതി വിധി നടപ്പായതായി സര്‍ക്കാര്‍ കോടതിയെ അറിയിക്കും. മുന്‍ ഉത്തരവ് പുന:പരിശോധിക്കേണ്ട എന്ന നിലപാടിലാണ് ഭരണഘടനാ ബെഞ്ച് എത്തുന്നതെങ്കില്‍ ഹര്‍ജികള്‍ തള്ളും. മറിച്ചാണെങ്കില്‍ കക്ഷികള്‍ക്ക് നോട്ടീസയച്ച് തുടര്‍ വാദത്തിനുള്ള സമയക്രമം കോടതി നിശ്ചയിക്കും. വിഷയം കൂടുതല്‍ പരിശോധനയ്ക്കായി ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയെന്നതാണ് കോടതിക്കു മുന്നിലുള്ള മറ്റൊരു സാധ്യത.
രാവിലെ പത്തരയ്ക്ക് തന്നെ കോടതി നടപടികൾ തുടങ്ങി.
റിവ്യൂ ഹർജികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം സംസാരിക്കണമെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകരോട് പറഞ്ഞു.ആരാണ് ആദ്യം വാദിയ്ക്കുന്നതെന്ന് ചോദിച്ചപ്പോൾ എൻഎസ്എസ് അഭിഭാഷകനായ കെ പരാശരൻ എഴുന്നേൽക്കുകയായിരുന്നു. വിധിയിൽ പിഴവുണ്ടെന്നാണ് അഡ്വ. കെ പരാശരൻ വാദിച്ചത്. പ്രധാനവിഷയങ്ങൾ പരിഗണിക്കാതെയാണ് വിധിയെന്നാണ് അഡ്വ. പരാശരന്റെ വാദം.
ഭരണഘടനയുടെ 25ാം അനുച്ഛേദം നൽകുന്ന അവകാശമാണ് എല്ലാവരും ഉന്നയിക്കുന്നതെന്ന് അഡ്വ. പരാശരൻ വ്യക്തമാക്കുന്നത്. പൊതുസ്ഥലങ്ങളിൽ തുല്യത ഉറപ്പ് വരുത്തേണ്ടതാണ്. എന്നാൽ ക്ഷേത്രങ്ങൾ പൊതുസ്ഥലമല്ലെന്നും അഡ്വ. പരാശരൻ വ്യക്തമാക്കുന്നു.ഭരണഘടനയുടെ 15 -ാം അനുഛേദപ്രകാരം ക്ഷേത്ര ആചാരങ്ങൾ റദ്ദാക്കിയത് തെറ്റെന്ന എൻഎസ്എസ് വാദത്തോട് പതിനഞ്ചാം അനുച്ഛേദം തന്നെയാണ് തന്റെ വിധിയെന്ന് ജസ്റ്റിസ് റോഹിൻടൺ നരിമാൻ പറഞ്ഞു.
പൊതു സ്ഥലമായി പരിഗണിച്ചു കൊണ്ട് തന്നെയാണ് യുവതീ പ്രവേശന വിധി പ്രസ്താവിച്ചതെന്നും റോഹിൻടൺ നരിമാൻ വ്യക്തമാക്കി.
എന്തിനാണ് വിധി പുനഃപരിശോധിക്കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ചോദിച്ചത്. പുനഃപരിശോധനാ ഹർജികൾക്കും റിട്ട് ഹർജികൾക്കും ഏതാണ്ട് സമാനസ്വഭാവമാണുള്ളത്. എന്തൊക്കെയാണ് പിഴവുകൾ, എന്തിനാണ് വിധി പുനഃപരിശോധിക്കേണ്ടത് - ഈ രണ്ട് കാര്യങ്ങളും വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.യുവതീപ്രവേശനം തൊട്ടുകൂടായ്മയുടെ ഭാഗമല്ലെന്ന് എൻഎസ്എസ് വാദിക്കുന്നു. അനുച്ഛേദം 17 പ്രകാരം തൊട്ടുകൂടായ്മ കുറ്റമാണ്. പക്ഷേ, അത്തരം ഒരു വിവേചനം ഇവിടെയില്ല. എല്ലാ സ്ത്രീകളെയും ശബരിമലയിൽ കയറ്റാതിരിക്കുന്നില്ല. ജാതിയുടെ അടിസ്ഥാനത്തിലല്ല, ഇവിടെ പ്രവേശനം നിഷേധിക്കപ്പെടുന്നത്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്നും അഡ്വ. കെ പരാശരൻ പറയുന്നു.എന്നാൽ പ്രായത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം നടത്തുന്നത് തൊട്ടുകൂടായ്മയായിത്തന്നെ കണക്കാക്കണമെന്നും ജസ്റ്റിസ് റോഹിൻടൺ നരിമാൻ വ്യക്തമാക്കുന്നു.
ഒടുവിൽ വാദം പെട്ടെന്ന് പൂർത്തിയാക്കാൻ സുപ്രീംകോടതി അഡ്വ. പരാശരനോട് ആവശ്യപ്പെട്ടു. അങ്ങനെ രണ്ട് പിഴവുകൾ ചൂണ്ടിക്കാട്ടി കെ പരാശരൻ വാദം പൂർത്തിയാക്കി.
7
views
റഫാലില്‍ കേന്ദ്ര ഇടപെടലിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്
റഫാല്‍ കരാറില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്
കരാറില്‍നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടല്‍ നടന്നാല്‍ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഒഴിവാക്കിയതിന്റെ തെളിവുകളാണ് ദി ഹിന്ദു ദിനപ്പത്രം പുറത്തുവിട്ടിരിക്കുന്നത്. ഈ വിവരം മറച്ചുവെച്ചാണ് കേന്ദ്രം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു . റഫാല്‍ ഇടപാട് സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് തിങ്കളാഴ്ച രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനിരിക്കെയാണ് നിര്‍ണായക തെളിവുകള്‍ പുറത്തുവന്നത്.
റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ഇടപെടല്‍ നടത്തിയതായി കഴിഞ്ഞദിവസം വെളിപ്പെടുത്തലുണ്ടായിരുന്നു.
പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തിയത് രാജ്യതാത്പര്യങ്ങള്‍ വിരുദ്ധമാകുമെന്ന പ്രതിരോധവകുപ്പ് സെക്രട്ടറിയുടെ കത്ത് സഹിതമാണ് ഈ വെളിപ്പെടുത്തലുണ്ടായത്. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ തെറ്റാണെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. മുഴുവന്‍ വസ്തുതയും ഉള്‍പ്പെടുത്താതെ ഒരുഭാഗം മാത്രമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കരാറില്‍ ഇടപെട്ടിട്ടില്ലെന്നും പ്രതിരോധമന്ത്രി വിശദീകരിച്ചിരുന്നു.
7
views
RPF proposes three-year penalty for eve-teasing
ട്രെയിനില്‍ വച്ച് സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് ശിക്ഷ കടുപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച ശുപാര്‍ശ റെയില്‍വേ സംരക്ഷണ സേന(ആര്.പി.എഫ്) അംഗീകാരത്തിനായി സമര്‍പ്പിച്ചു. മൂന്നുവര്‍ഷം തടവ് ശിക്ഷ ലഭിക്കാനുള്ള വഴിയാണ് റെയില്‍വേ നോക്കുന്നത് .സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള അനുമതിയും വേണമെന്നാണ് ആര്‍പിഎഫ് ആവശ്യപ്പെടുന്നത്. ഇതിനായി നിലവിലെ റെയില്‍വേ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാണ് ആര്.പി.എഫ് ആവശ്യപ്പെടുന്നത്.നിലവില്‍ ട്രെയിനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം ( ഐപിസി) പ്രകാരമാണ് ശിക്ഷ നല്‍കുന്നത്. ഒരുവര്‍ഷം മാത്രമാണ് ഇത്തത്തില്‍ പരമാവധി ശിക്ഷയായി അക്രമിക്ക് ലഭിക്കുക. ട്രെയിനിനുള്ളില്‍ വെച്ച് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ശുപാര്‍ശ.ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ റെയില്‍വേ പോലീസിന്റെ സഹായമില്ലാതെ തന്നെ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആര്.പി.എഫിന് സാധിക്കും. നിലവില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ ഉണ്ടാവുകയോ സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റില്‍ പുരുഷന്മാര് യാത്ര ചെയ്യുകയോ ഉണ്ടായാല്‍ റെയില്‍വേ പോലീസിന്റെ സഹായം തേടുക മാത്രമാണ് ആര്‍പിഎഫിന് മുന്നിലുള്ള മാര്‍ഗം. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആര്.പി.എഫിന് അധികാരമില്ല.
സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റില്‍ യാത്രചെയ്യുന്ന പുരുഷന്മാരില് നിന്ന് ഈടാക്കുന്ന പിഴ 500 രൂപയില്‍ നിന്ന് 1000 ആക്കി ഉയര്‍ത്തണമെന്ന ആവശ്യവും ആര്‍പിഎഫ് മുന്നോട്ടുവെച്ചിട്ടുണ്ട്. മാത്രമല്ല ഇ-ടിക്കറ്റിങ്ങില്‍ തട്ടിപ്പു നടത്തുന്നവര്‍ക്കെതിരെ രണ്ടു ലക്ഷം രൂപ പിഴയും മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും വേണമെന്നും പുതിയ ഭേദഗതിയുടെ ഭാഗമായി ആര്.പി.എഫ് ആവശ്യപ്പെടുന്നു.
5
views
ഭൂമിയിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി
ന്യൂമ്പിയോ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ലോകത്തെ നഗരങ്ങളുടെ പട്ടികയിലാണ് ഏറ്റവും സുരക്ഷയുള്ള നഗരമായി അബൂദബി തെരഞ്ഞെടുക്കപ്പെട്ടത്.മൊത്തം 338 നഗരങ്ങളുടെ പട്ടികയാണ് വെബ്സൈറ്റ് പ്രസിദ്ധീകരിച്ചത്. കുറഞ്ഞ കുറ്റകൃത്യങ്ങൾക്ക് പുറമെ ജീവിതച്ചെലവ്, മലിനീകരണം, യാത്രാചെലവ്, ജീവിതനിലവാരം തുടങ്ങിയ കാര്യങ്ങളും സൂചികയിൽ പരിഗണിച്ചു.
അബൂദബി മുൻനിരയിൽ ഇടം പിടിച്ചപ്പോൾ ദുബൈ 11ാം സ്ഥാനം നേടി. തുടർച്ചയായ രണ്ടാം വർഷമാണ് അബൂദബി ഇൗ അംഗീകാരം നേടുന്നത്.
ദോഹ, ഒസാക, സിംഗപ്പൂർ, ബേസൽ, ക്യുബെക് സിറ്റി, ടോക്യോ, ബേൺ, മ്യൂണിച്ച്, ഇർവിൻ സി.എ എന്നിവയാണ് അബൂദബിക്ക് പിന്നിൽ യഥാക്രമം സുരക്ഷിതത്വം രേഖപ്പെടുത്തിയ ഒമ്പത് നഗരങ്ങൾ.
ഇന്ത്യൻ നഗരങ്ങളായ മംഗലുരുവിന് മുപ്പതാം സ്ഥാനമുണ്ട്. കൊച്ചിക്ക് 86ാം സ്ഥാനം ലഭിച്ചു. ഹോണ്ടുറാസിലെ സാൻ പെഡ്രോ സുലയാണ് പട്ടികയിൽ ഏറ്റവും പിറകിൽ. ജൊഹാനസ്ബർഗ്, ഡർബൻ, ഫോർട്ടലേസ, കറാകസ് എന്നിവയാണ് ഏറ്റവും അവസാന അഞ്ചിലുള്ള മറ്റു രാജ്യങ്ങൾ.
6
views
പല കണക്ഷന് പല സിം വേണ്ട...പകരം ഇ- സിം
മൈക്രോ സിം മിനി സിം നാനോ സിം..ഇപ്പോഴിതാ സിം വീണ്ടും സ്മാര്‍ട്ട് ആയി ഇ സിമ്മില്‍ എത്തിയിരിക്കുന്നു
പല കണക്ഷന് പല സിം വേണ്ട...പകരം ഇ- സിം
5
views
600 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പൂന്തോട്ടം
600 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന സ്വകാര്യ പൂന്തോട്ടമാണ് തായ്്ലന്‍ഡിലെ നൂഗ് നൂച്ച് വില്ലേജ്
600 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന സ്വകാര്യ പൂന്തോട്ടമാണ് തായ്്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ നൂഗ് നൂച്ച് വില്ലേജ്.
പ്രകൃതി സ്നേഹിയായ കുന് നൂഗ്നൂച്ച്, കുന്‍പിസിറ്റ് എന്നിവര്‍ ചേര്‍ന്നാണ് തരിശായി കിടന്ന ഈ സ്ഥലത്ത് 1954 ല്‍ പൂന്തോട്ടം നിര്‍മിക്കാന്‍ തീരുമാനിച്ചത്. സ്വന്തം പേരുതന്നെ ഉദ്യാനത്തിനും നല്കി. നൂഗ് നൂച്ച് ബൊട്ടാണിക്കല്‍ ഗാര്ഡന്. 1980ല്‍ പൊതുജനങ്ങള്‍ക്കായി നൂഗ് നൂച്ച് ബൊട്ടാണിക്കല്‍ ഗാര്ഡന് തുറന്നു കൊടുത്തു.ക്രമേണ ഇതു ലോക സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തുടങ്ങി. ഇപ്പോള്‍ നൂഗ്നൂച്ചിന്റെ മകനാണ് ഇതിന്റെ അവകാശി. ഫ്രഞ്ച് ഗാര്ഡന്, യൂറോപ്യന്‍ ഗാര്ഡന്, സ്റ്റോണ്‍ഹെഞ്ച് ഗാര്ഡന്, ഇറ്റാലിയന്‍ ഗാര്ഡന്, ഉറുമ്പ് ടവര്‍, ചിത്രശലഭക്കുന്ന്, ഓര്‍ക്കിഡ് ഗാര്ഡന്, പൂക്കളുടെ താഴ്വര എന്നിങ്ങനെ ഈ വില്ലേജിനെ പലതായി തിരിച്ചിരിക്കുന്നു.വിശാലമായ കമാനം കടന്നു ചെല്ലുമ്പോള്‍ സഞ്ചാരിയെ സ്വീകരിക്കുന്നത് മണ്‍പ്രതിമകളാണ്. കടുവ, ജിറാഫ്, ചിത്രശലഭങ്ങള്‍, കൊക്കുകള്‍, ആമ തുടങ്ങിയ ജീവികളുടെ പ്രതിമകള്‍. ഗാര്‍ഡന്റെ മറ്റൊരാകര്‍ഷണം തായ്്ലന്‍ഡ് ആനകളുടെ അഭ്യാസപ്രകടനങ്ങളാണ്. ഗാര്ഡനുള്ളില് പ്രത്യേകം തയാറാക്കിയിരിക്കുന്ന ഗ്രൗണ്ടില്‍ മുപ്പതിലേറെ ആനകളുണ്ട്. അകത്ത് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ചെടികളുടെയും മരങ്ങളുടെയും വിശാല ലോകം. വര്‍ഷങ്ങള്‍ പഴക്കമുള്ള ബോണ്‍സായി വൃക്ഷങ്ങള്‍ തുടങ്ങിയവയെല്ലാം തന്നെ പൂന്തോട്ടത്തിന്റെ ഭംഗി കൂട്ടുന്നു. പൂന്തോട്ടം ചുറ്റിക്കറങ്ങാന്‍ ആറു മണിക്കൂര്‍ സമയമെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഗവേഷകരും സഞ്ചാരികളും ശാസ്ത്രജ്ഞരുമുള്‍പ്പടെ 5000ലധികം ആളുകള്‍ ഒരുദിവസം ഈ വില്ലെജിലെത്തുന്നുണ്ട്.ഗാര്‍ഡന്റെ മറ്റൊരാകര്‍ഷണം തായ്്ലന്‍ഡ് ആനകളുടെ അഭ്യാസപ്രകടനങ്ങളാണ്. ഗാര്ഡനുള്ളില് പ്രത്യേകം തയാറാക്കിയിരിക്കുന്ന ഗ്രൗണ്ടില്‍ മുപ്പതിലേറെ ആനകളുണ്ട്.
5
views
ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന കിന്നൗർ
ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന കിന്നൗർ ഹിമാചൽപ്രദേശിലാണ്
ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന ഹിമാചൽ പ്രദേശിലെ മനോഹരമായ കിന്നൗർ .
ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ളവർ താമസിക്കുന്ന ഇടമെന്നും യക്ഷികളുടെ വാസസ്ഥലമെന്നുമൊക്കെ നിറയേ വിശേഷണങ്ങളുള്ള ഈ നാട് ഹിമാചലിന്റെയും ഹിമാലയത്തിന്റെയും തികച്ചും വ്യത്യസ്തങ്ങളായ കാഴ്ചകൾ കാണുവാൻ പറ്റിയ നാടു കൂടിയാണ്.ടിബറ്റുമായി അതിർത്തി പങ്കിടുന്ന നാടായ കിനൗറിലാണ് ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്നത് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മാലിന്യത്തിന്റെ ഒരു പൊടി പോലും കലരാത്ത ഇവിടെ നിൽക്കുമ്പോൾ തന്നെ അതിൻറ മാറ്റങ്ങൾ അറിയുവാൻ സാധിക്കും എന്നാണ് അനുഭവസ്ഥർ പറയുന്നത് . പഴത്തോട്ടങ്ങളുടെയും പുൽമേടുകളുടെയൊക്കെ നാടായ ഈ ഹിമാചല്‍ ഗ്രാമത്തിന്റെ ഭംഗി വിവരിച്ചു തീർക്കുവാൻ സാധിക്കുന്ന ഒന്നല്ല. ഓരോ കോണിലും സഞ്ചാരികൾക്ക് ഓരോ കാഴ്ചകളും അനുഭവങ്ങളുമാണ് ഈ കൊച്ച് ഹിമാലയൻ ഗ്രാമം ഒരുക്കിയിരിക്കുന്നത്.
ടിബറ്റുമായി അതിർത്തി പങ്കിടുന്ന ഇവിടം സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 4000 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വളരെ വരണ്ട് കടുത്ത തണുപ്പ് അനുഭവപ്പെടുന്ന ഇവിടെ എല്ലാക്കാലത്തും സന്ദർശിക്കുക അത്ര എളുപ്പമുള്ളതായിരിക്കില്ല. ജൂലൈ, ഓഗസ്റ്റ് മാസങ്ങളാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ച സമയം.
5
views
ഈ ക്ഷേത്രത്തില്‍ സൂക്ഷിച്ചോ...തേങ്ങ തലയിലെറിഞ്ഞ് പൊട്ടിയ്ക്കും
തമിഴ്നാട്ടിലെ കാരൂരിലുളള മഹാലക്ഷ്മി ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നത് ഭക്തരുടെ തലയിലാണ്
ഗണപതിയ്ക്ക് മുന്നില്‍ കല്ലില്‍ തെങ്ങയെറിഞ്ഞു പൊട്ടിക്കുന്നത് നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ കല്ലിനു പകരം തലയ്ക്ക്കെറിഞ്ഞു പൊട്ടിച്ചാലോ?
തമിഴ്നാട്ടിലെ കാരൂരിലുളള മഹാലക്ഷ്മി ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നത് ഭക്തരുടെ തലയിലാണ്. ക്ഷേത്രത്തില്‍ വഴിപാടായാണ് ഭക്തര്‍ ഈ ആചാരം അനുഷ്ഠിക്കുന്നത്. വരിയായി ഇരിക്കുന്ന ഭക്തരുടെ തലയില്‍ പൂജാകര്‍മ്മങ്ങള്‍ക്ക് ശേഷമാണ് തേങ്ങ ഉടക്കുന്നത്.കുറുംബ വിഭാഗത്തിന്റെയും 24 മനൈ തെലുഗു ചെട്ടിയാർ വിഭാഗത്തിന്റെയും കീഴിലുള്ള ക്ഷേത്രമായതിനാൽ അവരുടെ വിശ്വാസങ്ങളുടെ ഭാഗമായാണ് ആ ആചാരങ്ങൾ ഇവിടെ നടത്തുന്നത്.ആദ്യം കുറുംബ വിഭാഗത്തിലെയും 24 മനൈ തെലുഗു ചെട്ടിയാർ വിഭാഗത്തിലെയും പ്രധാനപ്പെട്ട ഏഴു മുതിർന്ന ആളുകളുടെ തലയിൽ തേങ്ങയുടച്ചാണ് ആചാരത്തിന് തുടക്കം കുറിക്കും. ക്ഷേത്രത്തിലെ പെരിയാ സ്വാമിയാണ് ഇതിന് നേതൃത്വം കൊടുക്കുക.
പ്രത്യേക ആഗ്രഹങ്ങളും കാര്യങ്ങളും സാധിച്ചാൽ ഇവിടെ എത്തി ആടി പെരുക്ക് ഉത്തവത്തിന് തേങ്ങ തലയിലുടച്ചോളാം എന്ന് നേരുന്ന ഒരുപാട് ആളകളുണ്ട്.
തലയിൽ തേങ്ങയുടയ്ക്കുമ്പോൾ ഉണ്ടാകുന്ന അത്യാഹിതങ്ങൾ നോക്കുവാൻ ഒരു മെഡിക്കൽ ടീം ആ സമയത്ത് ഇവിടെ സജ്ജമായിരിക്കും. എന്നാൽ തലയിൽ തേങ്ങയുടയ്ക്കുന്നവരിൽ മുറിവ് പറ്റുന്നവർ വളരെ കുറച്ച് മാത്രനേ വൈദ്യ സഹായം തേടാറുള്ളൂ. ബാക്കിയുള്ളവർ മുറിഞ്ഞ സ്ഥലത്ത് ഒരു നുള്ളു മഞ്ഞൾ പൊടിയും വിഭൂതിയും വിതറി തിരികെ പോവുകയാണ് ചെയ്യുക.ക്ഷേത്രത്തിന് കുറുതെ ബ്രീട്ടീഷുകാര്‍ റെയില്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുകയും ഇത് എതിര്‍ക്കാന്‍ ഒരു കൂട്ടം ആളുകള്‍ തലയില്‍ സ്വയം കല്ല് എറിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തിയെന്നും ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ക്ഷേത്രത്തില്‍ ഈ ആചാരം തുടര്‍ന്ന് പോരുന്നത് എന്നാണ് പറയപ്പെടുന്നത്.
5
views
കേരളാ പോലീസിന്റെ ഡോഗ് സ്ക്വാഡ് ഇനി 'കെ 9 സ്ക്വാഡ്'
അടിമുടി മാറ്റവുമായാണ് കേരളാ പോലീസിന്റെ ഡോഗ് സ്ക്വാഡ് എത്തുന്നത്
മികച്ച പൊലീസ് സേനയെന്ന ഖ്യാതിക്ക് പുറമേ അടിമുടി മാറ്റവുമായി കേരള പൊലീസിന്റെ ഡോഗ് സ്ക്വാഡ്. മാറ്റത്തിന്റെ പുതിയ മുഖവുമായി എത്തുകയാണ് കേരള പൊലീസിലെ ഡോഗ് സ്ക്വാഡ്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് പുത്തന്‍ മുഖവുമായി ഡോഗ് സ്ക്വാഡ് എത്തുക. ആകര്‍ഷകമായ മാറ്റമാണ് വിഭാഗത്തില്‍ വരുത്തിയിരിക്കുന്നത്. സ്ക്വാഡിന് മാത്രമായി പ്രത്യേക ലോഗോയും പതാകയും സ്ക്വാഡിലെ പൊലീസുകാര്‍ക്ക് പുതിയ യൂണിഫോമും തോള് ബാഡ്ജും ഉണ്ടാകും. ഈ വിഭാഗം ഇനി മുതല്‍ 'കെ 9 സ്ക്വാഡ്' എന്നാണ് അറിയപ്പെടുക.നടുക്ക് ലോഗോയുണ്ടാവും,ലോഗോയില്‍ കറുപ്പും കടുംനീലയും ജര്‍മന്‍ ഷെപ്പേഡിന്റെ നിറവുമുണ്ടാവും. സ്ക്വാഡിലെ പൊലീസുകാരുടെ യൂണിഫോം ഫീല്‍ഡ് ജോലി സമയത്ത് കാക്കി പാന്റ്സും കറുത്ത അരക്കയ്യന്‍ ടീഷര്‍ട്ടും കറുത്ത തൊപ്പിയും ടീഷര്ട്ടിനു മേല്‍ കറുത്ത ജാക്കറ്റുമാണ് . ഷൂവിനു പകരം കറുത്ത ബൂട്ടായിരിക്കും . ടീ-ഷര്‍ട്ടിലും ജാക്കറ്റിലും തൊപ്പിയിലും തോള് ബാഡ്ജിലും സ്ക്വാഡിന്റെ ലോഗോയും ഉണ്ടാവും . ഔദ്യോഗിക ചടങ്ങുകളില്‍ കാക്കി പാന്റ്സും ഷര്‍ട്ടും തന്നെയായിരിക്കും യൂണിഫോം. സ്ക്വാഡിന് 'സവിശേഷതയും ആധുനികതയും അഭിമാനവും' കൊണ്ടുവരാനാണ് പരിഷ്കരണമെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ അറിയിപ്പ്. അശോക സ്തംഭവും ജര്‍മന്‍ ഷെപ്പേഡ് ഇനം നായയുടെ തലയും ഒലിവിലയുമൊക്കെ ചേര്‍ന്നതാണ് ലോഗോ. കേരള പൊലീസ് എന്നും കെ9 സ്ക്വാഡ് എന്നും ലോഗോയില്‍ എഴുതിയിരിക്കും. കടുംനീലയും ജര്‍മന്‍ ഷെപ്പേഡിന്റെ രോമത്തിന്റെ നിറവും രണ്ടു ത്രികോണങ്ങളായി ചേരുന്നതാണ് പുതിയ പതാകയുടെ നിറം.
5
views
പുറത്ത് പോകേണ്ട! മദ്യം സര്‍ക്കാര്‍ വീട്ടിലെത്തിക്കും
പുറത്ത് പോകേണ്ട! മദ്യം സര്‍ക്കാര്‍ വീട്ടിലെത്തിക്കും
മദ്യ വ്യവസായത്തിന് വന്‍ മാറ്റങ്ങള്‍ വരുത്തുന്നതാകും പുതിയ പദ്ധതിയെന്ന് മഹാരാഷ്ട്ര എക്സൈസ് മന്ത്രി
മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മദ്യം വീട്ടിലെത്തിക്കാനുള്ള പദ്ധതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം മദ്യം ഹോം ഡെലിവെറിയായി എത്തിക്കാന്‍ പദ്ധതിയൊരുക്കുന്നത്.മദ്യ വ്യവസായത്തിന് വന്‍ മാറ്റങ്ങള്‍ വരുത്തുന്നതാകും പുതിയ പദ്ധതിയെന്ന് മഹാരാഷ്ട്ര എക്സൈസ് മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യത്തെ ഇ-കൊമേഴ്സ് കമ്പനികള്‍ പലവ്യഞ്ജനങ്ങളും പച്ചക്കറിയും വീടുകളിലെത്തിക്കുന്നതിന് സമാനമായാവും മദ്യവും എത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം മദ്യം ഒാര്‍ഡര്‍ ചെയ്യുന്നവര്‍ പ്രായപൂര്‍ത്തിയായവരാണെന്ന് ഉറപ്പിക്കാന്‍ ഉപഭോക്താക്കള്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വില്പ്പനക്കാരന് നല്‍കേണ്ടി വന്നേക്കുമെന്ന് ബവന്‍കുലെ വ്യക്തമാക്കി.വ്യാജമദ്യം വില്ക്കാതിരിക്കാനും മദ്യം കടത്തിക്കൊണ്ടുപോകാതിരിക്കാനും മദ്യക്കുപ്പികളില്‍ ജിയോ ടാഗിങ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഇത് വഴി നിര്‍മ്മിക്കുന്നതു മുതല്‍ ഉപഭോക്താവിന്റെ കൈകളില്‍ എത്തുന്നതു വരെ മദ്യക്കുപ്പി ട്രാക്ക് ചെയ്യാനാകും.
5
views
ഇത് ഭൂമിയിലെ വിസ്മയം; ബാലി ദ്വീപ്
കേരളവുമായി പല കാര്യങ്ങളിലും സാമ്യമുണ്ട് ബാലിക്ക്
ലോകത്തിലെ ഏറ്റവും വലിയ ദ്വീപുരാഷ്ട്രമായ ഇന്തോനേഷ്യയിലെ 17000 ത്തോളം ചെറുദ്വീപുകളിലൊന്നിൽ 'ദൈവങ്ങളുടെ ദ്വീപ്' എന്നറിയപ്പെടുന്ന ബാലി. പടിഞ്ഞാറ് ജാവയ്ക്കും, കിഴക്ക് ലോംബോക്കിനും ഇടയിലായി ലെസ്സർ സന്റ ദ്വീപ സമൂഹങ്ങൾക്ക് പടിഞ്ഞാറ്റേ കോണിലായാണ് ബാലി ദ്വീപിന്റെ സ്ഥാനം. പാരമ്പര്യ കലകളാലും, ശില്പ ചാതുര്യത്താലും സമ്പന്നമായ ബാലി, രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. 'സമാധാനത്തിന്റെ ദീപ്',ദൈവത്തിന്റെ ദ്വീപ്','ഹൈന്ദവ ദ്വീപ്','പ്രണയത്തിന്റെ ദ്വീപ്' എന്നൊക്കെ ബാലിക്ക് വിളിപ്പേരുകളുണ്ട്.കേരളവുമായി പല കാര്യങ്ങളിലും സാമ്യമുണ്ട് ബാലിക്ക്. ഒന്ന്, ചെറിയ സ്ഥലത്തെ വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ്. കടലും കാടും മലയുമെല്ലാം സമീപത്തായി സ്ഥിതി ചെയ്യുന്നു. ക്വാലലംപൂർ വിമാനത്താവളം വഴിയാണ് ബാലിയിലേക്ക് മിക്ക വിമാനങ്ങളും സർവീസ് നടത്തുന്നത്. ഡെൻപസറാണ് പ്രധാന വിമാനത്താവളം. കടലിനോട് ചേർന്നാണ് ഡെൻപസർ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. കടൽത്തിരകളെ തൊട്ടുതൊട്ടില്ല എന്നപോലെ വിമാനം ഇവിടേക്ക് ലാൻഡ്ചെയ്യുന്ന കാഴ്ച മനോഹരമാണ്.ഇൻഡോ- ചൈനീസ് സംസ്കാരത്തിന്റെ ശക്തമായ സ്വാധീനം ഇവിടുത്തെ ആചാരാനുഷ്ടാനങ്ങളിലും, നിർമിതികളിലും ഒക്കെ കാണാം.കുട്ട എന്ന കടൽത്തീരവിനോദസഞ്ചാരകേന്ദ്രമാണ് ബാലിയിലെ ഒരു പ്രധാന ആകർഷണം. വിശാലമായ കടലോരമുള്ള മനോഹരമായ ബീച്ച്. കുട്ട പ്രദേശത്തിന് സമീപമാണ് പാണ്ഡവ ബീച്ച്. പുരാണത്തിലെ പഞ്ചപാണ്ഡവന്മാരുടെ സ്മരണാർഥമാണ് കടൽത്തീരത്തിനു ആ പേര് ലഭിച്ചത്. ബാലി ബേർഡ് പാർക്ക് പകരം വയ്ക്കാനാകാത്ത കാഴ്ചാനുഭവമാണ് സമ്മാനിക്കുക. സാധാരണ മൃഗശാലകളിൽ കാണുന്നതിൽനിന്നും വിഭിന്നമായി പക്ഷികൾ സർവസ്വതന്ത്രരായി ഇവിടെ വിഹരിക്കുന്നു,
നൂറ്റാണ്ടുകൾ പഴക്കമുള്ള നിരവധി കടൽക്ഷേത്രങ്ങളുണ്ട് ബാലിയിൽ. ഈ ക്ഷേത്രങ്ങളുടെ അടിത്തട്ടിൽ വസിക്കുന്ന വിഷപ്പാമ്പുകൾ ശത്രുക്കളിൽ നിന്നും ദുരാത്മാക്കളിൽനിന്നും ദ്വീപിനെ കാക്കുന്നു എന്നാണ് വിശ്വാസം.
5
views
ആധാര്‍ വഴി രാജ്യത്തിന് 90,000 കോടി രൂപ ലാഭം
2018 മാര്‍ച്ച് വരെയുളള കണക്കാണിത്
സബ്സിഡികള്‍ ആധാറുമായി ബന്ധപ്പെടുത്തി വിതരണം ചെയ്യാന്‍ കഴിഞ്ഞതിലൂടെ രാജ്യത്തിന് 90,000 കോടി രൂപ ലാഭിക്കാനായെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അറിയിച്ചു.തന്റെ ഫേസ്ബുക്ക് ബ്ലോഗിലുടെയാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ആനുകൂല്യങ്ങള്‍ വ്യാജമായി കൈപ്പറ്റിയിരുന്ന നിരവധി വ്യാജ ഗുണഭോക്താക്കളെ ഒഴിവാക്കിയതിലൂടെയാണ് സര്‍ക്കാരിന് ഈ നേട്ടം സ്വന്തമാക്കാനായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പോലെയുളള വലിയ ക്ഷേമ പരിപാടികള്‍ നടത്താന്‍ ആധാറിന്റെ ഉപയോഗത്തിലൂടെ എളുപ്പത്തില്‍ സാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
2018 മാര്‍ച്ച് വരെയുളള കണക്കാണിത്.
ഇതുവരെ ആധാറിലൂടെ വിതരണം ചെയ്തത് 1,68,868 കോടി രൂപയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2016 ല്‍ ആധാര്‍ ബില്‍ പാര്‍ലമെന്റ് പാസാക്കിയ ശേഷം 28 മാസങ്ങള്‍ കൊണ്ട് 122 കോടി ആളുകകള്‍ക്ക് ആധാര്‍ നമ്പര്‍ നല്കി. 18 വയസ്സിന് മുകളിലെ രാജ്യത്തെ 99 ശതമാനം ആളുകള്‍ക്കും ആധാര്‍ ലഭിച്ചതായി ധനമന്ത്രി വ്യക്തമാക്കുന്നു.
6
views
2018ലെ ടെക്നോളജി വിട പറച്ചിലുകൾ
യാഹൂ മെസെഞ്ചര്‍, ഗൂഗിള്‍ ഇന്‍ബോക്സ്, ഗൂഗിള്‍ യുആര്‍എല്‍ ഷോര്‍ട്ട്നെര്‍, യൂട്യൂബ് ഗെയിമിങ്ങ് ആപ്പ്, ഫേസ്ബുക്ക് ഹെല്ലോ തുടങ്ങിയവ ഇതിൽപ്പെടുന്നു
2018ൽ ലോകത്തോട് വിടപറഞ്ഞ ആപ്പുകളും ടെക്നോളജി സേവനങ്ങളും ഏതെന്ന് പരിശോധിക്കാം.
ടെക്നോളജി പുരോഗമിക്കുന്നതിന് അനുസരിച്ച് പഴയ ടെക്നോളജികള്‍ വിടപറയും ഇത്തരത്തില്‍ 2018 ല്‍ വിട പറഞ്ഞ കുറച്ചു പേരാണ് യാഹൂ മെസെഞ്ചര്‍, ഗൂഗിള്‍ ഇന്‍ബോക്സ്, ഗൂഗിള്‍ യുആര്‍എല്‍ ഷോര്‍ട്ട്നെര്‍, യൂട്യൂബ് ഗെയിമിങ്ങ് ആപ്പ്, ഫേസ്ബുക്ക് ഹെല്ലോ, ഗൂഗിള്‍ പ്ലസ്, തുടങ്ങിയവ.
1998ല്‍ ആരംഭിച്ച യാഹൂ മെസഞ്ചര്‍ 2018 ജൂലൈ 17ന് പ്രവര്‍ത്തനം അവസാനിപ്പിച്ചു. 90കളില്‍ വെബ് അനുഭവവും ചാറ്റുകളും ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് യാഹൂ മെസഞ്ചര്‍ ആണ്. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, സ്നാപ്ചാറ്റ് പോലെയുള്ളവയുടെ ജനപ്രീതി യാഹൂവിന് തിരിച്ചടിയായി. ഒപ്പം യാഹൂവിനെ വെരിസോണ ഏറ്റെടുത്തതോടെ ഈ ആപ്പിന്റെ സേവനം അവസാനിപ്പിക്കാന്‍ പുതിയ ഓഹരിഉടമകള്‍ തീരുമാനം എടുത്തു.
2014ല്‍ ലോഞ്ച് ചെയ്ത ഗൂഗിളിന്റെ ഇ മെയില്‍ ആപ്പ് 2019 മാര്‍ച്ച് മാസത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും.
പരീക്ഷണാര്‍ത്ഥം ഗൂഗിള്‍ ആരംഭിച്ച ഈ ആപ്പ് ജീമെയിലിലേക്ക് വഴിമാറുകയായിരുന്നു. മൊബൈല്‍ ജി-മെയില്‍ ആപ്പ് ഇന്ബോക്സിന്റെ എല്ലാ പ്രത്യേകതകളും ഇപ്പോള്‍ നല്കുന്നതിനാല് തന്നെ ഇന്ബോക്സിന്റെ അസ്തിത്വം തന്നെ ഇല്ലാതായതോടെ ഈ ആപ്പ് ഗൂഗിള്‍ അവസാനിപ്പിക്കാൻ തീരുമാനമായി.
2009ല്‍ പ്രവര്‍ത്തനം ആരംഭിച്ച യുആര്‍എല്‍ ഷോര്‍ട്ട്നെര്‍ ഏറെ പ്രാധാന്യമുള്ള സേവനമാണ് നല്‍കിയത്
എഫ്ഡിഎല്‍, ബിറ്റ്ലി പോലെ സമാന സേവനം നല്കുന്നവ ഉപയോക്താക്കള്‍ക്ക് നിര്‍ദേശിക്കാനും ഗൂഗിള്‍ മറന്നില്ല. 2015ല്‍ ആരംഭിച്ച യൂട്യൂബ് ഗെയിമിങ്ങ് ആപ്പ് 2019 മാര്‍ച്ച് മാസത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.
ഫെയ്സ്ബുക്കിന്റെ സ്വന്തം വെര്‍ച്വല്‍ അസിസ്റ്റന്റായിരുന്നു ഫെയ്സ്ബുക്ക് എം പേഴ്സണല്‍ അസിസ്റ്റന്റ്
വെറും രണ്ടരവര്‍ഷം മാത്രം ആയുസ്സുണ്ടായിരുന്ന എം-നെ ഫെയ്സ്ബുക്ക് കൊന്നത് ഈ വര്‍ഷമാദ്യമാണ്. കാലിഫോര്‍ണിയലെ ഏകദേശം രണ്ടായിരം പേര്‍ക്ക് മാത്രമാണ് ഫെയ്സ്ബുക്ക് ഈ സേവനം നല്‍കിയിരുന്നത്.
2016-ല്‍ ഗൂഗിള്‍ ആരംഭിച്ച ഗ്രൂപ്പ് മെസ്സേജിംഗ് ആപ്പായ ഗൂഗിള്‍ സ്പെയ്സസും പാതിവഴിയില്‍ വീണു.
ചെറിയ ഗ്രൂപ്പ് ഫോറമായി രൂപകല്‍പ്പന ചെയ്ത സ്പെയ്സസ് സ്ലാക്കിന് സമാനമായ ടൂളായിരുന്നു.ലോക ഇമോജി ദിനത്തില്‍ ഗൂഗിള്‍ ബ്ലോബ് ഇമോജിക്ക് വിട നല്കി. ഇക്കാര്യം കമ്പനി ഒദ്യോഗിക ബ്ലോഗിലൂടെ ലോകത്തെ അറിയിച്ചു. ഇവയ്ക്ക് പകരം വൃത്താകൃതിയിലുള്ള ഇമോജികള്‍ അരങ്ങുവാഴും. മെസ്സേജിംഗ് ആപ്പായ അലോയില്‍ ബ്ലോബ് ഇമോജികള്‍ സ്റ്റിക്കറായി അവതരിച്ചിട്ടുണ്ട്.
ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി 2015-ല്‍ ആണ് ഫെയ്സ്ബുക്ക് ഹലോ അവതരിപ്പിച്ചത്.
ഇക്കഴിഞ്ഞ ജൂലൈ 31-ന് കമ്പനി അതിന്റെ കഴുത്തില്‍ കത്തിവച്ചു. ഫെയ്ബുക്കിലെയും ഫോണിലെ കോണ്ടാക്ടിലെയും വിവരങ്ങള്‍ ഒന്നിപ്പിക്കാന്‍ സഹായിക്കുന്ന ആപ്പായിരുന്നു ഹലോ.
ഈ വര്‍ഷം പ്രവര്‍ത്തനം അവസാനിപ്പിച്ച മറ്റൊരു ഫെയ്സ്ബുക്ക് ആപ്പാണ് മൂവ്സ്. 2014-ല്‍ കമ്പനി ഏറ്റെടുത്ത ആപ്പിന്റെ സഹായത്തോടെ ഉപയോക്താക്കള്‍ക്ക് അവരുടെ വ്യായാമം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കാന്‍ കഴിയുമായിരുന്നു.
ഫെയ്സ്ബുക്ക് നിര്‍ത്തിലാക്കിയ മറ്റൊരു ആപ്പാണ് ടുബിഎച്ച്.
2017-ല്‍ ആണ് കമ്പനി ഈ ആപ്പ് സ്വന്തമാക്കിയത്. അമേരിക്കയിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള അജ്ഞാത സോഷ്യല്‍ മീഡിയ ആപ്പായിരുന്നു ഇത്.
ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഗൂഗിള്‍+ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചത് ഒക്ടോബറിലാണ്. അഞ്ച് ലക്ഷത്തിലധികം ഗൂഗിള്‍+ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പ്രഖ്യാപനം. ഇത് കണ്ടെത്തി തടയാന്‍ ഗൂഗിളിന് കഴിഞ്ഞതുമില്ല.ഗൂഗിളിന്റെ മെസ്സേജിംഗ് ആപ്പായ അലോയും വിട പറയുകയാണ്. 2016-ല്‍ അവതരിപ്പിച്ച ആപ്പ് 2019 മാര്‍ച്ചില്‍ അപ്രത്യക്ഷമാകും.2016-ല്‍ Nintendo അവതരിപ്പിച്ച സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് മൊബൈല്‍ ആപ്പാണ് മീറ്റോമോ. iOS, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഇതിലൂടെ പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയുമായിരുന്നു. Nintendo സെര്‍വറുമായി ബന്ധിപ്പിച്ചാല്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കുമായിരുന്നുള്ളൂ. ഈ സെര്‍വറുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് ആപ്പിനും വിടപറയേണ്ടി വരുന്നത്.
2015-ല്‍ ഗെയിം പ്രേമികളുടെ മനംകവരാന്‍ എത്തിയ യൂട്യൂബിന്റെ ഗെയിമിംഗ് ആപ്പ് പരാജയം സമ്മതിച്ചിരിക്കുന്നു. 2019 മാര്‍ച്ചില്‍ ആപ്പ് കാലയവനികയ്ക്കുള്ളില്‍ മറയും.
മൂന്ന് വര്‍ഷം മുമ്പ് അവതരിപ്പിച്ച ആന്‍ഡ്രോയ്ഡ് നിയര്‍ബൈ നോട്ടിഫിക്കേഷനും ഇനി ഉണ്ടാവുകയില്ല.
2017-ല്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ച പുതിയ പദ്ധതിയായിരുന്നു- സര്‍ഫസ് പ്ലസ്. ഇതുപ്രകാരം ഉപഭോക്താക്കള്‍ക്ക് സര്‍ഫസ് ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയും. വില തവണകളായി അടച്ചാല്‍ മതി. 18 മാസത്തിനുള്ളില്‍ അപ്ഗ്രേഡ് ചെയ്യാനും അവസരമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കമ്പനി പദ്ധതി അവസാനിപ്പിച്ചു.സ്മാര്‍ട്ട്ഫോണ്‍ ക്യാമറകള്‍ക്ക് പുതുജീവന്‍ നല്കാന് ഉദ്ദേശിച്ച് ഗൂഗിള്‍ ആരംഭിച്ച പദ്ധതി ഗൂഗിള്‍ ടാംഗോയും ഈ വര്‍ഷം വിട വാങ്ങുകയാണ്. ഓഗ്മെന്റഡ് റിയാലിറ്റി അടിസ്ഥാന ആന്‍ഡ്രോയ്ഡ് ആപ്പുകളുടെ സൃഷ്ടിക്ക് സഹായിക്കുന്നതായിരുന്നു ഗൂഗിള്‍ ടോംഗോ പ്രോജക്ട്.
വിന്‍ഡോസ്, മാക്, ലിനക്സ് എന്നിവയ്ക്ക് വേണ്ടിയുള്ള ക്രോം വെബ്സ്റ്റോറില് നിന്ന് ആപ്പ് സെക്ഷന്‍ ഒഴിവാക്കുമെന്ന് കഴിഞ്ഞ ഡിസംബറില്‍ ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഇത് തുടര്‍ന്നും ലഭിക്കും. 2018 ആദ്യപാദത്തില്‍ തന്നെ കമ്പനി തീരുമാനം നടപ്പിലാക്കുകയും ചെയ്തു. നേരത്തേ ഇന്‍സ്റ്റോള്‍ ചെയ്ത ആപ്പുകള്‍ തടസ്സം കൂടാതെ പ്രവര്‍ത്തിക്കുമെന്ന് ഗൂഗിള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
6
views
കരുത്തുറ്റ ലംബോര്‍ഗിനി കാര്‍ ഇന്ത്യയില്‍ .ടാറ്റ ഹാരിയര്‍ ഡീലര്‍ഷിപ്പുകളില്‍
ലംബോര്‍ഗിനി അവന്റഡോര്‍ എസ് വി ജെ ഇന്ത്യയില്‍ പുറത്തിറങ്ങി
ലാന്‍ഡ് റോവറുമായി ചേര്‍ന്ന് ടാറ്റ ഒരുക്കുന്ന ഏറ്റവും പുതിയ ഫ്ളാഗ്ഷിപ്പ് എസ്യുവി മോഡലാണ് ഹാരിയര്‍
ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എട്ടര കോടി രൂപയോളം കാറിന് വില പ്രതീക്ഷിക്കാം. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ ഏറ്റവും കരുത്തുറ്റ പ്രൊഡക്ഷന്‍ കാറാണ് പുതിയ അവന്റഡോര്‍ SVJ.നേബഗ്രിങ്ങ് ട്രാക്കില്‍ പോര്‍ഷ 911 GT2 RS കുറിച്ച ലാപ് റെക്കോര്‍ഡ് കാറ്റില്‍പ്പറത്തിയാണ് ലംബോര്‍ഗിനി അവന്റഡോര്‍ SVJ മുഖ്യധാരയിലേക്ക് കടന്നുവന്നത്. നിലവില്‍ അവന്റഡോര്‍ SVJ കുറിച്ച 6:44:97 എന്ന ലാപ് സമയം തകര്‍ക്കപ്പെടാതെ തുടരുകയാണ്.കാറിലുള്ള 6.5 ലിറ്റര്‍ V12 എഞ്ചിന് 8,700 rpm വരെ കുറിക്കാനാവും. 759 bhp കരുത്തും 720 Nm torque ഉം പരമാവധി രേഖപ്പെടുത്തുന്ന എഞ്ചിന് നാലു ചക്രങ്ങളിലേക്കും കരുത്തെത്തിക്കും.
ഇതിനായി ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഓള് വീല്‍ ഡ്രൈവ് സംവിധാനവും മോഡലിലുണ്ട്.
പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം തൊടാന്‍ കാറിന് 2.8 സെക്കന്‍ഡുകള്‍ മതി. 8.6 സെക്കന്‍ഡുകള്‍ കൊണ്ടു 200 കിലോമീറ്റര്‍ വേഗം അവന്റഡോര്‍ SVJ പിന്നിടും. മണിക്കൂറില്‍ 350 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗം.സാധാരണ അവന്റഡോര്‍ S -നെ അപേക്ഷിച്ച് അവന്റഡോര്‍ SVJ -യ്ക്ക് 50 കിലോയോളം ഭാരം കുറവാണ്. കമ്പനിയുടെ പ്രത്യേക ALA എയറോ പാക്കേജ് കാറിന്റെ വേഗത്തെ സ്വാധീനിക്കുന്നു. മുമ്പ് ലംബോര്‍ഗിനി അവതരിപ്പിച്ച ലിമിറ്റഡ് എഡിഷന് അവന്റഡോര്‍ SV -യില്‍ നിന്നും വ്യത്യസ്മായ ഡിസൈന്‍ ശൈലിയാണ് അവന്റഡോര്‍ SVJ -യ്ക്ക്.
ഇത്തവണ ഗ്രില്ലിന് സമീപം ബോണറ്റില്തന്നെ എയര്‍ ഇന്‍ടെയ്ക്കുകള്‍ കാണാം.
എഞ്ചിന് കവര്‍ കാര്‍ബണ്‍ ഫൈബര്‍ നിര്‍മ്മിതിയാണ്. സൈഡ് സ്കേര്ട്ടുകളുടെയും വശങ്ങളിലെ എയര്‍ ഇന്ടെയ്ക്കുകളുടെയും വലുപ്പം കൂടി. ചലിക്കുന്ന പിന് സ്പോയിലറും പുത്തന്‍ ഡിഫ്യൂസറും പിന്നഴകിന് മാറ്റു കൂട്ടുന്നു.ഹുറാക്കാന് പെര്ഫോര്മന്തെയില് കണ്ടതുപോലുള്ള ഇരട്ട പുകക്കുഴലുകളാണ് പിന്നില്‍. സസ്പെന്ഷന് സംവിധാനത്തിലും കമ്പനി കാര്യമായി കൈകടത്തി. ഡാമ്പറുകള്‍ കൂടുതല്‍ ദൃഢമായി. SV മോഡലിനെ അപേക്ഷിച്ച് കാറിലെ ആന്റി - റോള്‍ ബാറുകള്‍ 50 ശതമാനം കൂടുതല്‍ ദൃഢത കാഴ്ച്ചവെക്കും.
സ്റ്റീയറിംഗ് കൃത്യത കൂടി. പിന് വീല്‍ സ്റ്റീയറിംഗ് സംവിധാനത്തിലും ഭേദഗതി സംഭവിച്ചു. ആകെമൊത്തം 900 അവന്റഡോര്‍ SVJ യൂണിറ്റുകള്‍ മാത്രമെ ലംബോര്‍ഗിനി നിര്‍മ്മിക്കുകയുള്ളൂ. അതേസമയം അവന്റഡോര്‍ SVJ 63 എന്ന പേരില്‍ മോഡലിന്റെ സ്പെഷ്യല്‍ എഡിഷന് നിരയില്‍ ഉടന്‍ കടന്നുവരും.
സ്പെഷ്യല്‍ എഡിഷന്റെ 63 യൂണിറ്റ് മാത്രമാണ് വില്‍പ്പനയ്ക്ക് ലഭ്യമാവുക. ഇതില്‍ ഒരു യൂണിറ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് സൂചനയുണ്ട്.
വില്‍പ്പനയ്ക്കു വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഹാരിയറിന്റെ കൂടുതൽ നിറപ്പതിപ്പുകൾ ക്യാമറയ്ക്ക് മുന്നില്‍ .
കാലിസ്റ്റോ കോപ്പര്‍, തെര്‍മിസ്റ്റോ ഗോള്‍ഡ്, ഏരിയല്‍ സില്‍വര്‍, ടെലസ്റ്റോ ഗ്രെയ്, ഓര്‍ക്കസ് വൈറ്റ് എന്നിങ്ങനെ അഞ്ചു നിറങ്ങളിലാണ് പുതിയ ഹാരിയര്‍ എസ്യുവി അണിനിരക്കുക.ഇതില്‍ കാലിസ്റ്റോ കോപ്പര്‍ പതിപ്പിനെ വിപണി ആദ്യമെ കണ്ടിരിക്കുന്നു. ഇപ്പോള്‍ മറ്റു നിറപ്പതിപ്പുകളുടെ ഭാവചാരുത കൂടി പുറത്തുവരികയാണ്. ഔദ്യോഗിക വരവ് മുന്‍നിര്‍ത്തി എസ്യുവിയുടെ മുഴുവന്‍ നിറപ്പതിപ്പുകളും ഡീലര്‍ഷിപ്പുകളില്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തും.ലാന്‍ഡ് റോവറുമായി ചേര്‍ന്ന് ടാറ്റ ഒരുക്കുന്ന ഏറ്റവും പുതിയ ഫ്ളാഗ്ഷിപ്പ് എസ്യുവി മോഡലാണ് ഹാരിയര്‍. സസ്പെന്‍ഷനും ടെറെയ്ന്‍ റെസ്പോണ്‍സ് സംവിധാനവും തുടങ്ങി ലാന്‍ഡ് റോവര്‍ മോഡലുകളെ കഴിയുന്നിടത്തോളം അനുകരിക്കാന്‍ ഹാരിയര്‍ ശ്രമിക്കുന്നുണ്ട്.നിരയില്‍ ഹെക്സയ്ക്കും മുകളിലാണ് ഹാരിയര്‍ തലയുയര്‍ത്തുക. മോഡലിന്റെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മീഡിയ ഡ്രൈവുകള്‍ കഴിഞ്ഞതോടെ ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് ബാഹുല്യം അനുഭവപ്പെടുകയാണ്.
വിപണിയില്‍ 16 മുതല്‍ 21 ലക്ഷം രൂപ വരെ ഹാരിയര്‍ മോഡലുകള്‍ക്ക് വില കുറിക്കപ്പെടും.
ജീപ്പ് കോമ്പസും ഹ്യുണ്ടായി ക്രെറ്റയുമുള്ള ഇടത്തരം എസ്യുവി ശ്രേണിയില്‍ ടാറ്റ ഹാരിയര്‍ പുതിയ അളവുകോലുകള്‍ സൃഷ്ടിക്കും. പ്രീമിയം നിരയിലേക്കുള്ള കമ്പനിയുടെ നിര്‍ണ്ണായക ചുവുവെയ്പ്പാണിത്.ഡിസ്കവറി സ്പോര്‍ടി ഉപയോഗിക്കുന്ന ലാന്‍ഡ് റോവറിന്റെ D8 ആര്‍കിടെക്ച്ചറാണ് ഹാരിയറിന്റെ OMEGA അടിത്തറയ്ക്ക് ആധാരം. പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ഭാഷയ്ക്ക് ഹാരിയര്‍ തുടക്കം കുറിക്കും. സമകാലിക എസ്യുവി സങ്കല്പ്പങ്ങളില് നിന്നും ഒരല്‍പ്പം വേറിട്ടാണ് ഹാരിയര്‍ നിലകൊള്ളുന്നത്.ബമ്പറിലുള്ള ഹെഡ്ലാമ്പും ബോണറ്റിനോടു ചേര്‍ന്ന ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും ക്രോം തിളക്കമുള്ള റൂഫ്ലൈനുമെല്ലാം ഹാരിയറിലേക്ക് ശ്രദ്ധക്ഷണിക്കും. നെക്സോണിലെ ഹ്യുമാനിറ്റി ലൈന്‍ ഹാരിയറിലേക്കും ടാറ്റ പകര്‍ത്തിയിട്ടുണ്ട്.മോഡലിന്റെ പരുക്കന്‍ സ്വഭാവം വെളിപ്പെടുത്താന്‍ കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗിന് കഴിയും. വിടര്‍ന്ന ഇതള്‍ പോലുള്ള ടെയില്‍ലാമ്പുകളും ടാറ്റ കാറുകളില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത പുതുമയാണ്.
ആദ്യഘട്ടത്തില്‍ മാനുവല്‍ പതിപ്പ് മാത്രമെ ഹാരിയറിലുള്ളൂ
5
views
നിര്‍മാണം എംഎല്‍എയുടെ സാന്നിധ്യത്തിൽ തന്നെ
പഞ്ചായത്തിന്റേത് അനധികൃതനിര്‍മാണമെന്ന റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറലിന് കൈമാറി
മൂന്നാറിലെ അനധികൃത നിര്‍മാണം എസ്.രാജേന്ദ്രന് എംഎല്‍എയുടെ സാന്നിധ്യത്തിലെന്ന് സബ്കലക്ടര്‍ രേണുരാജിന്റെ റിപ്പോര്‍ട്ട്.
പഞ്ചായത്തിന്റേത് അനധികൃതനിര്‍മാണമെന്ന റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറലിന് കൈമാറി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് പറയുന്നുണ്ടെങ്കിലും എംഎല്‍എയുടെ വ്യക്തിപരമായ അധിക്ഷേപത്തെപ്പറ്റി റിപ്പോര്‍ട്ടിലില്ല. അതേസമയം, ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ, കോൺഗ്രസ് ഭരിക്കുന്ന മൂന്നാർ പഞ്ചായത്തിൽ അനധികൃത നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിൽ വൻ തട്ടിപ്പെന്ന് ആരോപണം. എംഎൽഎ യുടെ പുരയിടത്തോട് ചേർന്ന് അനധികൃത നിർമാണം നടക്കുന്നെന്നും ആരോപണമുണ്ട്. പ്രദേശത്തെ ഭൂമി ഇടപാടുകളെ സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ വില്ലേജ് ഓഫീസർക്ക് സബ് കലക്ടർ നിർദേശം നൽകി. യുഡിഎഫ് ഭരിക്കുന്ന മൂന്നാർ പഞ്ചായത്തിന്റെ അനധികൃത നിർമ്മാണത്തിന്പ ഞ്ചായത്തിനൊപ്പം നിലകൊണ്ട സിപിഐ എം എൽ എ യുടെ നടപടി ദുരൂഹമാണെന്നാണ് ആരോപണം.
ദേവികുളം സബ് കലക്ടർ രേണു രാജിനെ രൂക്ഷമായി അധിക്ഷേപിക്കുകയും പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തെങ്കിലും എംഎൽഎ പരസ്യമായ നിയമ ലംഘനമാണ് നടത്തിയത്.
മൂന്നാറിലെ സിപിഐ അംഗം ഔസേഫിന്റെ പരാതിയെ തുടർന്നാണ് റവന്യൂ സംഘം നിർമാണം തടയാൻ എത്തിയത്. പരിസ്ഥിതി ലോല മേഖലയിലെ നിർമാണം തടയുന്നതിന് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഔസേഫ്. എന്നാൽ തന്റെ ഭൂമിയിൽ അനധികൃത നിർമാണമില്ലെന്നും മൂന്നാറിൽ കയ്യേറ്റങ്ങൾ ഇല്ലെന്നും എംഎൽഎ പറഞ്ഞു.
എംഎൽഎയുടെ നടപടിയിൽ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഇന്ന് വിശദീകരണം തേടും.
6
views
നായ കണ്ടെത്തിയത് 3000 വര്‍ഷം പഴക്കമുള്ള പുരാവസ്തു ശേഖരം
യജമാനനൊപ്പം നടക്കാനിറങ്ങിയ നായ കണ്ടെത്തിയത് 3000 വര്‍ഷം പഴക്കമുള്ള പുരാവസ്തു ശേഖരം. ചെക്ക് റിപ്പബ്ലിക്ക് സ്വദേശിയായ ഫ്രാങ്കോറ്റ തന്റെ വളര്‍ത്തുനായ മോണ്ടിയ്ക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ നായ അപ്രതീക്ഷിതമായി മണ്ണ് കുഴിക്കാന്‍ തുടങ്ങിയെന്നും ശബ്ദം കേട്ട് ഫ്രാങ്കോട്ട വന്ന് നോക്കിയപ്പോള്‍ വെങ്കല നിര്‍മിതമായ വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. 13 അരിവാളുകള്‍, രണ്ട് കുന്തമുനകള്‍ ഉള്‍പ്പടെ 20 ഓളം വസ്തുക്കളാണ് ഇങ്ങനെ കണ്ടെത്തിയത്. എല്ലാത്തിനും 3000 വര്‍ഷം പഴക്കമുണ്ടെന്നാണ് വിവരം. വസ്തുക്കളെല്ലാം പ്രാദേശിക ഭരണകൂടത്തിന് കൈമാറി.ഈ വസ്തുക്കളെല്ലാം ഏതെങ്കിലും വിധത്തിലുള്ള ആരാധനയുടെ ഭാഗമായി കുഴിച്ചുമൂടിയവയാവാം എന്ന് പുരാവസ്തുഗവേഷകര്‍ പറയുന്നു.
ഈ വസ്തുക്കള്‍ വെങ്കലയുഗത്തിന്റെ അവസാനഘട്ടത്തില്‍ വസിച്ചിരുന്ന ഇന്‍ഡോ-യൂറോപ്യന്‍ വംശജരുടേതായിരിക്കാം എന്ന വാദവുമുണ്ട് .വലിയ ശവപ്പറമ്പുകള്‍ ഉണ്ടാക്കുന്നതും മരിച്ചവരുടെ ചിതാഭസ്മം പ്രത്യേകം പാത്രങ്ങളിലാക്കി (urn) സൂക്ഷിക്കുന്നതും ഈ വിഭാഗക്കാരുടെ രീതിയായിരുന്നു. ചിതാഭസ്മത്തിനൊപ്പം ആയുധങ്ങള്‍ ഉള്‍പ്പടെയുള്ളവയും അടക്കം ചെയ്തിരുന്നു.
4
views
യൂബറിന്റെ പറക്കും ടാക്സി ഇന്ത്യയിലേക്കെത്തുന്നു
ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബറിന്റെ പറക്കും ടാക്സി ഇന്ത്യയിലേക്കെത്തുന്നു.
കുത്തനെ പറന്നുയരുകയും അതുപോലെ പറന്നിറങ്ങുകയും ചെയ്യുന്ന ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് വെഹിക്ക്ള്‍ കണ്‍സപ്റ്റ് എന്ന ആശയത്തെ ഹെലികോപ്റ്ററിന്റെയും ഡ്രോണിന്റെയും സമന്വയമെന്നാണ് യൂബര്‍ വിശേഷിപ്പിക്കുന്നത്.
പറക്കും ടാക്സിയുടെ വിപണിയായി ആദ്യം പരിഗണിക്കുന്ന അഞ്ചു രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് യൂബർ അറിയിച്ചു. ജപ്പാന്, ഓസ്ട്രേലിയ, ബ്രസീല്‍, ഫ്രാന്‍സ് എന്നിവയാണ് യൂബര്‍ ടാക്സി ആദ്യമെത്തുന്ന മറ്റ് രാജ്യങ്ങള്‍.മണിക്കൂറില്‍ 300 കിലോമീറ്ററിലേറെ വേഗം കൈവരിക്കാന്‍ ഈ വാഹനത്തിനു കഴിയുമെന്നാണ് യൂബറിന്റെ അവകാശവാദം. ഒറ്റത്തവണ ചാര്‍ജു ചെയ്താല്‍ ഏകദേശം 100 കിലോമീറ്റര്‍ സഞ്ചരിക്കാം.ലൊസാഞ്ചലസില്‍ നടക്കുന്ന യൂബര്‍ എലിവേറ്റ് സമിറ്റിലാണ് പറക്കും ടാക്സിയുടെ മാതൃക ആദ്യമായി അവതരിപ്പിച്ചത്.
പറക്കും ടാക്സിയുടെ ആദ്യ പ്രദര്‍ശന പറക്കല്‍ 2020ല്‍ ലൊസാഞ്ചലസില്‍ നടന്നേക്കും.
തുടര്‍ന്ന് 2023 ഓടെ വാണിജ്യ അടിസ്ഥാനത്തില്‍ അവതരിപ്പിക്കപ്പെടും. ഇതേവര്‍ഷം തന്നെ ലൊസാഞ്ചലസിലും മറ്റൊരു രാജ്യാന്തര നഗരത്തിലും സര്‍വീസ് ആരംഭിക്കും. അതിന് ശേഷമായിരിക്കും ഇന്ത്യയിലെത്തുക. ഇത്തരം ‘എയ്റോ ടാക്സി’കളുടെ കേന്ദ്രമായി ‘സ്കൈ പോർട്ടു’കളും മറ്റും ഉൾക്കൊള്ളുന്ന ഭാവിയിലെ നഗരങ്ങളുടെ രൂപരേഖയും യൂബർ തയാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
4
views
ഹണിമൂണ്‍ ട്രിപ്പിനായി ട്രെയിന്‍ മുഴുവന്‍ ബുക് ചെയ്തത് ദമ്പതികള്‍
ഹണിമൂണ്‍ ട്രിപ്പിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് ദമ്പതികള്‍ തങ്ങളുടെ നീലഗിരി യാത്രക്കായി ബുക് ചെയ്തത് ഒരു ട്രെയിന്‍ മുഴുവനായും.
ഗ്രഹാം വില്യം ലിനും, ഭാര്യ സില്‍വിയ പ്ലാസികും ഈയടുത്താണ് വിവാഹിതരായത്. തങ്ങളുടെ ഹണിമൂണ്‍ വ്യത്യസ്തവും എന്നെന്നും ഓര്മിക്കപ്പെടുന്നതുമാകണമെന്ന് ഇവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇതോടെ ദമ്പതികള്‍ ഇങ്ങനെയൊരു ട്രിപ് പ്ലാന്‍ ചെയ്യുകയായിരുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിംങ് ആന്റ് ടൂറിസം കോര്പറേഷന് വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക് ചെയ്യുകയും ചെയ്തു.മേട്ടുപ്പാളയത്തു നിന്നും ഉദ്ദഗമണ്ഡലത്തിലേക്കുള്ള ഈ യാത്രക്കായി മൂന്ന് ലക്ഷം രൂപയാണ് ദമ്പതികള്‍ ചിലവാക്കിയത്. സതേണ്‍ റെയില്‍വേയുടെ സ്പെഷ്യല്‍ ട്രെയിനിലായിരുന്നു യാത്ര. ഇത്തരത്തില്‍ ടിക്കറ്റ് ബുക് ചെയ്യുന്ന ആദ്യത്തെ ദമ്പതികളാണ് ഇവര്‍.
ആദ്യമായി ഇത്തരത്തിലൊരു വ്യത്യസ്ത യാത്രക്കെത്തിയ ദമ്പതികള്‍ക്ക് നല്ല സ്വീകരണമാണ് റെയില്‍വേ അധികൃതര്‍ ഒരുക്കിയത്.
രാവിലെ 9.10ന് മേട്ടുപ്പാളയത്ത് നിന്നും തിരിച്ച ദമ്പതികള്‍ 2.40ഓടെ ഊട്ടിയിലെത്തിച്ചേര്ന്നു. ഹില്‍ ടൂറിസം രംഗത്തെ വികസനത്തിനായി, റെയില്‍വേ ബോര്‍ഡ് സേലം ഡിവിഷന് വഴി നീലഗിരി മൌണ്ടേന്‍ റെയില്‍വേ സെക്ഷനില്‍ അനുവദിച്ച സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസാണ് ഇത്. 120 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൌകര്യമാണ് ട്രെയിനില്‍ ഒരുക്കിയിരിക്കുന്നത്.
5
views
കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും ചൂടേറിയ മരുഭൂമി ഡള്ളോല്‍
ദി ഗേറ്റ് വേ ടൂ ഹെല്. ലോകത്ത് ജനവാസമുള്ളതില്‍ വെച്ചേറ്റവും ചൂടേറിയ സ്ഥലങ്ങളില്‍ ഒന്നാണ് എത്തിയോപ്പിയയിലെ ഡള്ളോല്‍ മരുഭൂമി
വര്‍ഷത്തില്‍ രണ്ടു മാസമൊഴികെ പത്തു മാസങ്ങളിലും അതികഠിനമായ ചൂടേറിയ സ്ഥലം, ജനുവരി ഫെബ്രുവരി മാസങ്ങള്‍ ഒഴികെ എല്ലാ ദിവസവും ശരാശരി 46 ഡിഗ്രീ വരെ താപനില രേഖപ്പെടുത്തുന്ന സ്ഥലമാണ് ഈ മരുഭൂമി. . ഇവിടെ ഇതുവരെ രേഖപ്പെടുത്തിയത്തില്‍ ഏറ്റവും കുറവ് താപനില 37 ഡിഗ്രിയാണ്.എത്തിയോപിയന്‍ മരുഭൂമിയിലെ വളരെ ഉള്ളിലാണ് ഈ മനോഹരമായ പ്രദേശം.
ഒട്ടകങ്ങള്‍ മാത്രമാണ് ഇവിടേയ്ക്ക് എത്താനുള്ള ഏക ഗതാഗതസംവിധാനം. എത്രകണ്ട് ചൂട് തന്നെയായാലും ഇവിടുത്തെ അത്ഭുതകാഴ്ചകളെ വര്‍ണ്ണിക്കാതിരിക്കാന്‍ ഒരു സഞ്ചാരിക്ക് കഴിയില്ല.
ഭൂമികുലുക്കങ്ങളും, അഗ്നിപര്‍വ്വതസ്ഫോടനങ്ങളുമെല്ലാം ഇവിടെ സാധാരണമാണ്. പണ്ടെങ്ങോ വെള്ളമൊഴുകി രൂപപെട്ട മലയിടുക്കുകളും മറ്റും ഈ പ്രദേശത്തെ അത്രകണ്ട് മനോഹരമാക്കിയിരിക്കുകയാണ്.
കല്ലുകളില്‍ കൊത്തിവെച്ച പോലത്തെ മനോഹരമായ ഡിസൈനുകള്‍ ഇവിടുത്തെ ശിലകളില്‍ കാണാം.
ഇവിടെത്തെ മലയിടുക്കുകള്‍ എല്ലാം തന്നെ വിവിധനിറങ്ങളിലാണ്. പണ്ടിവിടെ മൈനുകള്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവയെല്ലാം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പെട്ടെന്ന് കയറിചെല്ലാൻ കഴിയുന്ന സ്ഥലമല്ല ഡള്ളോല്‍ . കഠിനമായ കാലാവസ്ഥയോട് പടവെട്ടാന്‍ കഴിയുന്നവർക് മാത്രമേ ഇവിടെ എത്താൻ കഴിയു.
4
views
എണ്ണിയാല്‍ ഒടുങ്ങാത്ത വെള്ളച്ചാട്ടങ്ങള്‍ ഉള്ള നാടാണ് അംബോലി
ഇന്ത്യയില്‍ തന്നെ ഏറ്റവും മനോഹരമായ മണ്‍സൂണ്‍ സ്പോട്ടുകളില്‍ ഒന്നാണ് അംബോലി.
അധികമാരും അറിയാത്ത, അധികം സഞ്ചാരികള്‍ ചെന്നെത്താത്ത എണ്ണിയാല്‍ ഒടുങ്ങാത്ത വെള്ളച്ചാട്ടങ്ങള്‍ ഉള്ള മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് അംബോലി.
ഇന്ത്യയില്‍ തന്നെ ഏറ്റവും മനോഹരമായ മണ്‍സൂണ്‍ സ്പോട്ടുകളില്‍ ഒന്നാണ് അംബോലി.
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലാണ് അംബോലി സ്ഥിതി ചെയ്യുന്നത്. മഴക്കാലമാണ് അംബോലിയെ ഏറ്റവും മനോഹരിയാക്കുന്നത്. സഹ്യാദ്രി മലനിരകളില്‍ സ്ഥിതി ചെയ്യുന്ന അംബോലി ഹില്‍ സ്റ്റേഷന് പ്രധാനപ്പെട്ട ഇക്കോ ഹോട്ട് സ്പോട്ട് കൂടിയാണ്. വര്‍ഷത്തില്‍ ശരാശരി 750 സെന്റീമീറ്ററോളം മഴ ലഭിക്കുന്ന അംബോലി സമുദ്രനിരപ്പില്‍ നിന്നും 690 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.മഴക്കാലത്ത് രൂപപ്പെടുന്ന എണ്ണമറ്റ വെള്ളച്ചാട്ടങ്ങളാണ് അംബോലിയുടെ മണ്‍സൂണ്‍ ആകര്‍ഷണങ്ങളില്‍ പ്രധാനം.അംബോലി ഫാള്‍സ് ആണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം.
ബ്രിട്ടീഷുകാരാണ് അംബോലിയെ ഇന്ന് കാണുന്ന അംബോലിയാക്കി മാറ്റിയത്.
ബ്രിട്ടീഷ് ഭരണാധികാരികളുടെ ഇഷ്ടസ്ഥലമായിരുന്നു അംബോലി ഹില്‍ സ്റ്റേഷന്. കേണല്‍ വെസ്ട്രോപ്പിന്റെ നേതൃത്വത്തിലാണ് വികസിപ്പിച്ചെടുത്തത്. മാധവ്ഘട്ട് കോട്ട, കവലേഷട്ട് പോയിന്റ് എന്നിവയും അംബോലിയുടെ സ്വന്തമാണ്. ഒപ്റ്റിക്കല്‍ ഇല്യൂഷന്റെ പേരില്‍ പ്രസിദ്ധമാണ് ഈ പോയിന്റ്. കൂടാതെ ജൈവവൈവിധ്യത്തിന്റെ അപൂര്‍വ്വ സംഗമമാണ് അംബോലി.
4
views