ശബരിമല; റസിയ സുൽത്താനയുടെ ശവകുടീരമുള്ള നാടാണിതെന്ന് കോടതി

5 years ago

ശബരിമല കേസിന്റെ അടിസ്ഥാന തത്വം ലിംഗ വിവേചനമാണെന്നായിരുന്നു ഇന്ദിര ജയ്സിങിന്റെ പ്രധാന വാദം

ശബരിമല വിധി പുനപ്പരിശോധിക്കണമെന്ന ഹർജികളുടെ വാദത്തിനിടെ ഇന്ത്യൻ ചരിത്രത്തിലെ വനിതകളുടെ പോരാട്ട വീര്യത്തെ ഓർമിപ്പിച്ച് കോടതി.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ‌ പെടുന്ന ധാർമികത സ്ത്രീകൾക്കും ലഭിക്കണമെന്നും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി തുടരണമെന്നും ആവശ്യപ്പെട്ട് ഹാപ്പി ടു ബ്ലീഡ് സംഘടനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിര ജയ്സിങിനോടായിരുന്നു കോടതിയുടെ ഓർമ്മപ്പെടുത്തൽ. വിധി തുടരണമെന്നാണ് ഞങ്ങളുടെ ആവശ്യം. അത് ശരിയോ തെറ്റോ എന്നത് എന്റെ വിഷയമല്ല. വിധി എതിരാണെങ്കിൽ ഞങ്ങൾ കലാപമുണ്ടാകില്ല. യുവതികൾ യുദ്ധത്തിനു പുറപ്പെടില്ലെന്നും ഇന്ദിര ജയ്സിങ് കോടതിയിൽ പറഞ്ഞത്.
എന്നാൽ ഡൽഹി ഭരിച്ച ഏക വനിതാ ഭരണാധികാരിയായ റസിയ സുൽത്താനയുടെ ശവകുടീരമടക്കമുള്ളനാടാണ് ഇതെന്നായിരുന്നു ഇതിന് മറുപടിയായി ജസ്റ്റിസ് നരിമാന്റെ പ്രതികരണം. ചരിത്രം പഠിച്ചാൽ മറ്റൊന്നാണ് വസ്തുതയെന്ന് പറഞ്ഞ അദ്ദേഹം, ഒട്ടേറെ വനിത യോദ്ധാക്കൾ നമ്മുക്ക് ഉണ്ടായിരുന്നെന്നും ഇന്ദിര ജയ്സിങ്ങിനെ ഓർമിപ്പിച്ചു.പിറകെ എത്രയും പെട്ടെന്ന് അടുത്ത പോയിന്റിലേക്ക് വരണമെന്ന് ചീഫ് ജസ്റ്റിസും നിർദേശിക്കുകയായിരുന്നു.
കോടതിക്കുമുന്നിലുള്ള ശബരിമല കേസിന്റെ അടിസ്ഥാന തത്വം ലിംഗ വിവേചനമാണെന്നായിരുന്നു ഇന്ദിര ജയ്സിങിന്റെ പ്രധാന വാദം.
തൊട്ടുകൂടായ്മയെ പിന്തുണയ്ക്കുകയാണ് ചിലർ. ആർത്തവമുള്ള യുവതികൾ അശുദ്ധരാണെന്നും ശുചിയില്ലാത്തവരാണെന്നുമാണ് കണക്കാക്കപ്പെടുന്നത്. ക്ഷേത്രത്തിലെത്തി ദർശനം നടത്തണമെന്നാണ് എന്റെ കക്ഷിയുടെ ആവശ്യം. രേഷ്മ, ഷാനില എന്നിവർക്ക് ശബരിമലയിൽ പോകാൻ എല്ലാ സുരക്ഷയും തരണം. ഇതിനായി കോടതി ഉത്തരവ് ഇറക്കണം. ഞാൻ ക്ഷേത്രത്തിൽ പോകണം എന്ന് വച്ചാൽ എന്നെ നിയമപരമായി ആർക്കും തടയാൻ കഴിയില്ല. ഞാൻ ഒരു വ്യക്തി ആണെങ്കിൽ എനിക്ക് ക്ഷേത്രത്തിൽ പോകാൻ എല്ലാ അധികാരവും ഭരണഘടന നൽകുന്നുണ്ട്. എന്റെ വീട്‌ ആണ് എന്റെ ക്ഷേത്രം. എല്ലാ ക്ഷേത്രങ്ങളിലും എനിക്ക് കയറാം. അയ്യപ്പ സ്വാമി എന്നെ തടയില്ല. ശുദ്ധിക്രിയ നടത്തിയത് ഭരണഘടനയ്ക്ക് ഉണ്ടാക്കിയ മുറിവാണെന്നും അവർ പറയുന്നു.
ശബരിമലയില്‍ യുവതികൾ കയറിയതിനു പിന്നാലെ ശുദ്ധിക്രിയ നടത്തിയ നടപടി തൊട്ടുകൂടായ്മയ്ക്ക് സമാനമാണ്.
ദർശനം നടത്തിയ ദലിത് യുവതിയുടെ അമ്മയ്ക്കു പോലും ഭീഷണി നേരിടേണ്ടിവന്നു. ദർശനം നടത്താനെത്തിയ സ്ത്രീകൾക്ക് നേരെ ആക്രമണത്തിന് മുതിർന്ന സംഭവം ഉണ്ടായി. ‘കൊല്ലൂ അവരെ’ എന്ന് ആക്രോശിച്ചാണ് പലരും സമീപിച്ചത് നിന്നിരുന്നത്. യുവതികൾക്ക് സാമൂഹിക ഭ്രഷ്ട് കൽപിച്ചിരിക്കുകയാണ്. ശബരിമല ‍പൊതുക്ഷേത്രമാണ്. അല്ലാതെ കുടുംബക്ഷേത്രമല്ലെന്നും ഹാപ്പി ടു ബ്ലീഡ് സംഘടനയ്ക്കും ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവിനും കനകദുർഗ എന്നിവർക്കും വേണ്ടി ഹാജരായി ഇന്ദിര ജയ്സിങ് കോടതിയെ ബോധിപ്പിച്ചു.
ഇന്ത്യ ഭരിച്ചിരുന്ന ഏക മുസ്ലിം വനിതാ ഭരണാധികാരിയായിരുന്നു സുൽത്താന റസിയ.
ദില്ലി സുൽത്താനത്തിലെ ആദ്യ രാജവംശമായ മംലൂക്ക് രാജവംശത്തിലെ സുൽത്താൻ ഇൽത്തുമിഷിന്റെ പുത്രിയായിരുന്നു റസിയ. സഹോദരൻ വധിക്കപ്പെട്ടതിനെത്തുടർന്നാണ് അവർ ഡൽഹിയിലെ സുൽത്താനയായത്. എന്നാൽ നാലു വർഷക്കാലമേ റസിയക്ക് ഇന്ത്യ ഭരിക്കാൻ സാധിച്ചുള്ളു. ഉപജാപങ്ങളെത്തുടർന്ന് മറ്റൊരു സഹോദരനായ നാസിറുദ്ദീൻ സുൽത്താനായി. റസിയ യുദ്ധം ചെയ്തെങ്കിലും പരാജയപ്പെട്ടു. പുരുഷ വേഷം ധരിച്ചായിരുന്നു അവർ യുദ്ധം ചെയ്തത്. യുദ്ധത്തിൽ പരാജയപ്പെട്ട റസിയ പലായനം ചെയ്യുകയായിരുന്നു.’
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തൊട്ടുകൂടായ്മക്ക് ശബരിമല യുവതി പ്രവേശന വിലക്കുമായി ബന്ധമില്ല എന്ന എൻ എസ് എസ് വാദിച്ചിരുന്നു.
തൊട്ടുകൂടയ്മ കുറ്റമാണ്. എന്നാല്‍ എന്താണ് തൊട്ടുകൂടായ്മ എന്നു നിര്‍വചിക്കണമെന്നും എന്‍ എസ് എസിന്‌ വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ. പരാശരന്‍ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു .1955ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന് വാദം. കെ പരാശരനാണ് ഇന്ന് സുപ്രീംകോടതിയില്‍ വാദം ആരംഭിച്ചത്‌. മനുഷ്യനെന്ന പരിഗണന നല്‍കാതെ വരുമ്പോള്‍ മാത്രമാണ് തൊട്ടുകൂടായ്മ ഉണ്ടാകുന്നത്. ഇതൊരു ഉഭയകക്ഷി തര്‍ക്കം അല്ല. വിധിക്കു മറ്റു മതങ്ങളിലും പ്രത്യാഘാതം ഉണ്ടാകുമെന്നും പരാശരന്‍ കോടതിയിൽ വാദിച്ചു.ബുധനാഴ്ച രാവിലെ 10.30-ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് കേസ് പരിഗണിക്കുന്നത്.

Loading comments...