രവി പുജാരി സെനഗലില്‍ അറസ്റ്റിലായി

5 years ago
2

15 വര്‍ഷമായി പോലീസ് തേടുന്നയാളാണ് ഒട്ടേറെ കേസുകളില്‍ പ്രതിയാണ് രവി പുജാരി

നടി ലീനാ മരിയാ പോളിന്റെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളെന്ന് കരുതുന്ന മുംബൈ അധോലോക കുറ്റവാളി രവി പുജാരി സെനഗലില്‍ അറസ്റ്റിലായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു.
15 വര്‍ഷമായി പോലീസ് തേടുന്നയാളാണ് ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇയാള്‍ക്കെതിരേ ബെംഗളൂരു പോലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.എന്നാല്‍, പുജാരിയുടെ അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റ് സ്ഥിരീകരിച്ചാല്‍ പുജാരിയെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സെനഗല്‍ അധികൃതരെ സമീപിക്കും. പുജാരിയെ വിട്ടുനല്‍കാന്‍ സെനഗല്‍ പോലീസ് അനുകൂല നിലപാടെടുത്തുവെന്നും പ്രത്യേക വിമാനത്തില്‍ ഇയാളെ ഇന്ത്യയിലെത്തിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കൊച്ചിയിലെ പനമ്പിള്ളിനഗറില്‍ നടി ലീനാ മരിയാ പോളിന്റെ ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പ് നടത്തിയതിനുപിന്നില്‍ രവി പുജാരിയാണെന്ന് പോലീസ് അടുത്തിടെ നിഗമനത്തിലെത്തിയിരുന്നു.
ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു സമീപം വെടിയുതിര്‍ത്തവര്‍ അവിടെയിട്ടിട്ടു പോയ കടലാസില്‍ ഹിന്ദിയില്‍ രവി പൂജാരി എന്ന് എഴുതിയിരുന്നു.
പിന്നീട് മാധ്യമ സ്ഥാപനങ്ങളിലേക്കടക്കം ഫോണ്‍ വിളിച്ച് വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ലീന മരിയ പോള്‍ ഉള്‍പ്പെട്ട പണം തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.ജെ.എന്‍.യു. വിദ്യാര്‍ഥി ഉമര്‍ ഖാലിദ്, കശ്മീരിലെ ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി എന്നിവരുള്‍പ്പെടെയുള്ള 'ഇന്ത്യാവിരുദ്ധരെ' എല്ലാം ഇല്ലാതാക്കുമെന്ന് പുജാരി ഭീഷണിമുഴക്കിയിരുന്നു.
അധോലോക കുറ്റവാളികളായ ഛോട്ടാ രാജന്‍, ദാവൂദ് ഇബ്രാഹിം എന്നിവര്‍ക്കൊപ്പം പുജാരി പ്രവര്‍ത്തിച്ചിട്ടുണ്ട്.
തൊണ്ണൂറുകളുടെ പകുതിയില്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുടെ വലകൈയായിരുന്നു പുജാരിയും ഛോട്ടാ ഷക്കീലും.

Loading comments...