പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്

5 years ago

പ്രിയങ്കയെ എ ഐ സി സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്. പ്രിയങ്കയെ എ ഐ സി സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് 47കാരിയായ പ്രിയങ്കയ്ക്ക് നല്‍കിയിട്ടുള്ളത്.ഫെബ്രുവരി ആദ്യവാരമാണ് പ്രിയങ്ക ചുമതലയേല്‍ക്കുക. സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ സജീവമായി പങ്കെടുത്തിരുന്നെങ്കിലും ഇതാദ്യമായാണ് പാര്‍ട്ടിയിലെ മുന്‍നിര ഔദ്യോഗികസ്ഥാനത്തേക്ക്‌ പ്രിയങ്കയെത്തുന്നത്.
എണ്‍പത്‌ ലോകസഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ മികച്ച വിജയം സ്വന്തമാക്കേണ്ടത് കോണ്‍ഗ്രസിന് അനിവാര്യമാണ്.
പ്രിയങ്ക നേതൃനിരയിലേക്ക് എത്തുന്നത് ഇതിനു സഹായകമാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.കർണാടകത്തിന്റെ ചുമതലയുളള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് സംഘടനാ ചുമതല കൂടി നൽകി. ഇത്തരത്തിൽ ആദ്യ മലയാളിയാണ് ഇദ്ദേഹം. കൂടാതെ, ജ്യോതിരാദിത്യ സിന്ധ്യയെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയായും ഹരിയാണയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയായി ഗുലാം നബി ആസാദിനെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു.
ഭാരിച്ച ഉത്തരവാദിത്വമാണ് നൽകിയിരിക്കുന്നതെന്ന് കെ.സി വേണുഗോപാൽ പ്രതികരിച്ചു.

Loading comments...