പ്രളയം ബാധിച്ച കിണർ വെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക

5 years ago
3

പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളിലെ 4348 കിണറുകളിലെ വെള്ളമാണു ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ സോയിൽ ആൻഡ് വാട്ടർ അനാലിസിസ് ലാബിൽ (കുഫോസ്) പഠനവിധേയമാക്കിയത്. കുടിക്കാൻ യോഗ്യമല്ലാത്ത വിധം കിണർ വെള്ളത്തിൽ അമ്ലാംശം കൂടിയെന്നു കണ്ടെത്തിയതായി പഠനത്തിനു നേതൃത്വം നൽകിയ കെമിക്കൽ ഓഷ്യനോഗ്രഫി വിഭാഗത്തിലെ ഡോ. അനു ഗോപിനാഥ് വ്യക്തമാക്കി.6.5 മുതൽ 8.5 വരെ പിഎച്ച് മൂല്യം രേഖപ്പെടുത്തുന്ന വെള്ളമാണ് രാജ്യാന്തര– ദേശീയ നിലവാരത്തിൽ കുടിക്കാവുന്ന വെള്ളമായി കണക്കാക്കുന്നത്. എന്നാല്‍ പരിശോധിച്ച സാംപിളുകളിലെ പിഎച്ച് മൂല്യം നാലിനും ആറിനും ഇടയിലായിരുന്നു. എറണാകുളം ജില്ലയിൽ പെരിയാറിന്റെ കരയിൽ വ്യവസായമേഖലകളോടു ചേർന്ന പ്രദേശങ്ങളിലെ കിണറുകളിലാണ് അമ്ലഗുണം കൂടിയ അളവിൽ കണ്ടത്. വ്യവസായ മാലിന്യം താരതമ്യേന കുറവായ ചെങ്ങന്നൂർ മേഖലയിലെ സാംപിളുകളിൽ അമ്ലാംശം കുറഞ്ഞ തോതിലുമായിരുന്നു.ഒരു ലീറ്റർ വെള്ളത്തിൽ കുറഞ്ഞതു നാലു മില്ലിഗ്രാം ഓക്‌സിജൻ വേണമെന്നിരിക്കെ പ്രളയപ്രദേശങ്ങളിലെ കിണറുകളിൽനിന്നുള്ള സാംപിളുകളിലെ അളവു മൂന്നിനും താഴെയാണ്.വെള്ളം നന്നായി ശുദ്ധീകരിച്ചശേഷം തിളപ്പിച്ച് ഉപയോഗിക്കുക, കിണറുകളിൽ ക്ലോറിനേഷനും സൂപ്പർക്ലോറിനേഷനും നടത്തുക, ഫിൽട്ടർ ചെയ്ത വെള്ളം ഉപയോഗിക്കുക എന്നീ പോംവഴികളാണു ഗവേഷകർ നിർദേശിക്കുന്നത്.വൃത്തിയാക്കിയ മണലും ചിരട്ടക്കരിയും ചേർന്ന മിശ്രിതം കിഴികെട്ടി ആഴ്ചയിൽ നാലു ദിവസമെന്ന തോതിൽ വെള്ളത്തിൽ താഴ്ത്തി കിണർ ശുദ്ധീകരിക്കുന്ന പരമ്പരാഗത ഫിൽട്ടർ രീതിയും ഫലപ്രദമാണ്.

Loading comments...